പെരുവഴികള്‍ക്കനേകം
നടവഴികളുണ്ടെന്നു പറഞ്ഞാണ്, കാറ്റ്
കരിയിലകളെ മുഴുവന്‍
ഇടവഴിയിലേക്കൂതിപ്പറപ്പിച്ചത്.
പെരുവഴിയില്‍ ബാക്കിയായത് ,
വഴിതെറ്റിവന്ന ഞണ്ട്..
ദേശങ്ങള്‍ എങ്ങും ബാക്കിയില്ലത്രേ .
പറക്കാനിനി ആകാശങ്ങള്‍
ബാക്കിയില്ലെന്നൊരു വെള്ളിപ്പറവ.
ആകാശം തലയിലിടിഞ്ഞു വീഴട്ടെ -
യെന്നു പ്രാകിയപ്പോള്‍
മുഴുവനത് ഇടിഞ്ഞുവീണതാണെന്നൊരുവള്‍.
തുഴയാനിനി പുഴയിലും ,കടലിലും
വെള്ളമില്ലെന്നു തോണിക്കാരന്‍ .
വെള്ളത്തില്‍ വരച്ച വരകള്‍
മായ്ച്ചും വീണ്ടും വരച്ചും
വെള്ളം മുഴുവന്‍ വരകള്‍ കൊണ്ടു
നിറച്ചെടുത്തതിനാലാവാമെന്നൊരു കൂട്ടര്‍.
ആകാശവും നക്ഷത്രങ്ങളും
ഇല്ലെങ്കില്‍പ്പോലും രാവ് ,
കാറ്റ് വീശുന്ന പുല്‍മേടാണ് .
പുലര്‍യാമങ്ങളില്‍ നമുക്ക്
നിന്നുറങ്ങാനൊരിടം.
ഓരോ പുല്‍മേടും
അതിന്റെ പുതപ്പില്‍
ഓരോ ദേശത്തെ മറയ്ക്കുന്നു.
ഒരു മരത്തെ
ഞാന്‍ തൊടുമ്പോഴേക്ക്
പെട്ടെന്നത് അന്യന്റെതായിത്തീരുന്നു
ഒരു പാറക്കല്ലില്‍ ഞാനിരിക്കുമ്പോള്‍
അത് ചിറകു മുളച്ചു പറന്നകലുന്നു.
ഞാനെവിടെപ്പോകും ..?
പെരുവഴിയില്‍ വഴിതെറ്റി വന്നൊരു
ഞണ്ടിനൊപ്പം ഞാന്‍ നടക്കുന്നു.
ദേശങ്ങള്‍ എങ്ങും ബാക്കിയില്ലത്രേ..