ഹേ
സുപ്രസുവായ കാമുകാ..,
എന്നില്‍ കാമനകള്‍ വിലപിക്കുന്നു.
ഒരു കൊള്ളിയാന്‍ മിന്നുന്നു.
നമുക്കിടയില്‍ എന്താണ് ?
മണ്‍നിറമുള്ള മുട്ടകളിന്‍മേല്‍
അടയിരിക്കുന്ന ഫാല്‍കന്‍പക്ഷികളും
എന്റെ കവാടത്തിനു മുന്നില്‍
തിടംവെക്കുന്ന ചുഴലികളുമല്ലാതെ.!
ഹാ,
മലമുകളില്‍ നിന്നിറങ്ങിവരുന്ന
പ്രിയമാന്ത്രികാ ,
നിന്റെ നിശ്വാസവേഗങ്ങള്‍
എന്നില്‍ അലകളുണര്‍ത്തട്ടെ.
അലകളലകളായ് പടര്‍ന്ന്,
ഉന്മാദത്തിന്റെ പിരമിഡുകള്‍ പണിതുയര്‍ത്തി ,
നിന്നില്‍ ഞാനുയിര്‍ക്കട്ടെ.
ഹേ.,
ഉന്മത്തതയുടെ വിളവെടുപ്പുകാരാ..,
നിന്റെ പ്രേമവായ്പ്പുകള്‍
എന്നെ തലോടിയ വിദൂരഭൂതത്തില്‍
എന്നിലുണ്ടായിരുന്ന
നീരൊഴുക്കുകള്‍ ..,
വൃഷ്ടി ധാരകള്‍ ..,
കളപ്പുരകള്‍ ..,
എല്ലാമെല്ലാം ..
മണല്‍ത്തരികളുടെ തിളക്കം പോലെ
നിനക്കു പരിചിതം.
ഹോ .,
ആരാണെന്റെ നിര്‍ഭാഗ്യത്തിനു നിമിത്തമായത്....?
ആര്‍ദ്രതയുടെ താക്കോലുകള്‍
വീണുപോയതെങ്ങ്..?
ഇപ്പോള്‍
ആഗസ്റ്റ് മാസത്തിലെ
തീച്ചൂളയ്ക്കു കീഴെ
നിഴലും ,മരീചികയും പുണരുന്ന
എന്റെ സ്ഥലവിസ്തൃതി-
ആകാശത്തിന്റെ ലഹരിയില്‍ ,
ഭൂമിയുടെ തലകറക്കം ..!
കടിഞ്ഞാണില്ലാത്ത കാട്ടുകുതിരയെപ്പോലെ
കരുത്തനായ എന്റെ കാമുകന്‍.! .
ഒരു കുതിപ്പിനപ്പുറം അവനുണ്ട്.
എന്റെ ഒളിയിടങ്ങളില്‍
ചുഴലികള്‍ തീര്‍ക്കാന്‍.
എന്നില്‍
ഉണര്‍വിന്റെ തൊലിയുരിഞ്ഞ്,
ഉന്മാദത്തിന്റെ കാറ്റുപായ വിടര്‍ത്താന്‍ .
പോരൂ..
എന്റെ വരണ്ട തോട്ടങ്ങളിലെ വിരുന്നുകാരാ .
വറ്റിപ്പോയ ആറുകളെ
നിന്റെ മഹാസമുദ്രത്തിലേക്കു വലിച്ചടുപ്പിക്കൂ.
എനിക്കൊരമ്മയാകണം
നിന്റെ നനവുകുഞ്ഞുങ്ങളെ
പെറ്റുകൂട്ടണം.
വന്ധ്യത തുന്നിച്ചേര്‍ത്ത മണല്‍പ്പുതപ്പു കീറിയെറിഞ്ഞ്
ഒരു നീരൊഴുക്കിലുണരണം .
അസ്തമയശോഭകള്‍ക്കൊപ്പം
കുന്നിറങ്ങിവരുന്ന
എന്റെ പ്രിയകാമുകാ..,
വരിക,
ഇനി
നീയെന്നിലേക്കഭിസരിയ്ക്ക ..!
എന്റെ ഗര്‍ഭത്തിലൊരു ജലവിത്തു പാക..!
ഒരു ജലച്ചുഴലിയായെന്നില്‍ നിറയ..!