ഓര്‍മ്മകളും, കിനാവും,നിലാവും പുഞ്ചിരിക്കുന്നു ... ജാലകം ഞാനടയ്ക്കില്ല.......! അലയൊതുങ്ങുന്നതും.., നിലാവുദിക്കുന്നതും ..നോക്കി വെറുതെ ഞാനിവിടെ..!.

Tuesday 11 December 2012

മാന്ത്രികമരുഭൂമി - വഹൈബ.


ഹേ, മണല്‍മലകളേ..
നിങ്ങള്‍, ഞങ്ങളുടെ നിര്‍ഭാഗ്യത്തിനു 
നിമിത്തമായിട്ടില്ല
ഓ റൂബ്ഉല്‍ഖാലീ....
നിന്റെ കവാടങ്ങള്‍ തുറന്നാലും....

പണ്ടെങ്ങോ വായിച്ചു മറന്ന ഒരു അറബ്കവിതയില്‍ നിന്നാണ്  ഒമാനിലെ റൂബ്ഉല്‍ഖാലി എന്ന ഭീകരസുന്ദരമായ മരുഭൂമിയെ പരിചയപ്പെടുന്നത്.മരുഭൂമിയില്‍ ആകപ്പാടെ ഒരു മായികമായ അന്തരീക്ഷമായിരിക്കും എന്ന് അന്നേ ഉറപ്പിച്ചതാണ്.അന്നുതൊട്ടെയുള്ള കൊതിയാണ് ഒരു മരുഭൂമിയാത്ര. ഒമാനില്‍ ആകെയുള്ള മൂന്നു മരുഭൂമികളില്‍ ഏറ്റവും വലുതാണ്‌  റൂബ്ഉല്‍ഖാലി. ലോകത്തിലെ തന്നെ ഏറ്റവും വലിയ മരുഭൂമി.പക്ഷെ എനിക്ക് പോകാന്‍ കഴിഞ്ഞത് ഒമാനിലെ മറ്റൊരു മരുഭൂമിയായ.വാഹിബയിലാണ്.പ്രാചീന അറബ് ഗോത്രക്കാരായ വാഹിബ ഗോത്രക്കാര്‍ വസിച്ചിരുന്ന ഇടം.ഗോത്രസ്മൃതികള്‍ ചുമന്നു കൊണ്ട് ഇപ്പോഴും ഒട്ടകങ്ങളെയും ആടുകളെയും മേയ്ച്ച് ബദുക്കള്‍ പാര്‍ക്കുന്ന മണല്‍ ഭൂമി.
വാഹിബ സാണ്ട്സ് ...!


നിഴലും മരീചികയും
വിശാല മരുഭൂമിയുടെ മേല്‍ക്കൂരയില്‍ തല ചായ്ക്കുന്ന ഇടയന്മാര്‍ ...
പ്രഭാതത്തില്‍ ഒഴിഞ്ഞു പോകുന്ന മരുഭൂമിയിലെ താവളങ്ങള്‍ ..
ഒട്ടകക്കൂട്ടങ്ങള്‍ .......
ഇവയെല്ലാം അടുത്തറിയാനുള്ള ആര്‍ത്തിയില്‍ ഗാഫ് വൃക്ഷങ്ങള്‍ അതിരിടുന്ന വാഹിബ സാണ്ട്സിലേക്ക് ഞങ്ങള്‍ പുറപ്പെട്ടു., ഏറ്റവും പ്രിയപ്പെട്ടവരോടോത്ത്.
പ്രിയമുള്ള ഗസലുകളും കേട്ടുകൊണ്ട് ഇബ്ര വരെയുള്ള രണ്ടുമണിക്കൂര്‍ യാത്ര.പിന്നീട് ഞങ്ങളെ ഏറ്റെടുത്തത് വാഹിബ മരുഭൂമിയുടെ വളര്‍ത്തു പുത്രന്‍,ഒമാനിയായ  തലാല്‍.,. മണല്ക്കുന്നുകള്‍ക്കിടയില്‍ കളിച്ചു വളര്‍ന്നവന്‍.,.
തലാലിന്റെ വണ്ടിയില്‍,  തനിമയുള്ള അറബ് സംഗീതം കേട്ടുകൊണ്ട് വീണ്ടും അര മണിക്കൂര്‍ യാത്ര.ഒപ്പം തലാലിന്റെ മരുഭൂ വിശേഷങ്ങളും.

മദ്ധ്യാഹ്നം , ഗാഫ് വൃക്ഷത്തിനടിയിലേക്ക് ഒരൊട്ടകത്തെ പായിച്ചു..!


ഉണ്മയുടെ മരീചികയില്‍ നിന്നുയരുന്ന ഈ കെട്ടിടങ്ങള്‍ എന്തെല്ലാം രഹസ്യങ്ങളാണാവോ മൂടി വെച്ചിരിക്കുന്നത് ?

ഇപ്പോള്‍..,  അകലെ ഞങ്ങള്‍ക്ക് സമാന്തരമായി,ഓറഞ്ചു നിറത്തില്‍, മരുഭൂമി അതിന്റെ തിളക്കം കാട്ടി ഞങ്ങളെ കൊതിപ്പിച്ചു കൊണ്ടിരുന്നു. ഗാഫ് വൃക്ഷങ്ങള്‍ ഒട്ടകങ്ങളെ പ്രലോഭിപ്പിച്ചു കൊണ്ട്  ഏകാന്തമായി നിന്നു..!
പെട്ടെന്നാണ് ഒരു വളവു തിരിഞ്ഞതും ,കുത്തിയൊഴുകുന്ന ഓറഞ്ചുനിറത്തിന്റെ അനന്തതയിലേക്ക് ഞങ്ങള്‍ എടുത്തെറിയപ്പെട്ടതും.
കണ്മുന്നില്‍ നിറയെ മണല്‍ക്കൂനകള്‍ .., നിഴലുകള്‍ ..മരീചികകള്‍...,..
പ്രാചീന ഗോത്രയുദ്ധങ്ങളുടെ ആരവം മലകളിറങ്ങി വരുന്നതു  പോലെ...
ഭൂമിയുടെ തലകറക്കം ..
ആകാശത്തിന്റെ ലഹരി........മരുഭൂമി...!
ഹൃദയം, മരുഭൂമിയെ അറിയാന്‍ ആവേശത്തില്‍ തുടിച്ചു കൊണ്ടിരുന്നു. 

കിഴക്കന്‍ ചക്രവാളത്തില്‍ നിന്നു മണല്‍ ക്കൂനകളിറങ്ങി വരുന്നു.

മരുഭൂമിയാത്രയുടെ പ്രാരംഭമായി തലാല്‍ ടയറുകളുടെ മര്‍ദ്ദം  കുറച്ചു. പിന്നെ കുറച്ചു നേരം മണല്‍ക്കുന്നുകളിലൂടെ ത്രസിപ്പിക്കുന്ന യാത്ര.എല്ലാവരും ആവേശത്തിലാണ്.
പക്ഷെ എനിക്കതല്ല വേണ്ടിയിരുന്നത്.മരുഭൂമിയെ എനിക്ക് തൊട്ടറിയണം..,ആഴ്ന്നാഴ്ന്നു പോകുന്ന കാലുകള്‍ വലിച്ചെടുത്ത് മരുഭൂമിയിലൂടെ നടക്കണം.മണല്‍ക്കുന്നുകള്‍ക്കു മുകളില്‍ കയറി കുട്ടികളോടൊപ്പം താഴേക്ക് ഇഴുകിയിറങ്ങണം ..,പിന്നെ പ്രിയമുള്ളവര്‍ക്കൊപ്പം മരുഭൂമിയിലെ സൂര്യന്‍ അനന്തതയിലേക്കു താഴ്ന്നു പോകുന്നത് കാണണം...!തലാല്‍ വണ്ടി നിറുത്തി.ഞാനും കുട്ടികളും ചാടിയിറങ്ങി.മറ്റുള്ളവര്‍ ഇറങ്ങുമ്പോഴേക്കും ഞങ്ങള്‍ ഒരു മണല്‍ക്കുന്നു പകുതിയും കയറിക്കഴിഞ്ഞിരുന്നു.എന്തൊരാവേശമാണ് ഈ മരുഭൂമി എന്നില്‍ നിറയ്ക്കുന്നത്...!
അകലെയകലെ ഒട്ടകക്കൂട്ടങ്ങള്‍ ....,
നിതാന്തമായ പ്രവാഹത്തിലേക്ക് കണ്ണുനട്ടുകൊണ്ട് കുന്നുകള്‍ക്കു നേരെ പാട്ടുപാടി ഇറങ്ങി വരുന്ന ഇടയന്മാര്‍...,....,
ചിനച്ചോടുന്ന ആടുകള്‍..,..
അകലെ ഒട്ടകങ്ങളെയും.,ആടുകളെയും പാര്‍പ്പിക്കുന്ന മസറകള്‍ കാണാനുണ്ട്.ഇറങ്ങി വരുന്നവരുടെ കൂട്ടത്തില്‍ 'നജീബ്' (ആടുജീവിതം ) ഉണ്ടോഎന്നു ഇടം കണ്ണിട്ടു നോക്കി. 
ചന്ദുവും ,ദേവുവും മണലില്‍ ഉരുണ്ടു മറിഞ്ഞു കളിയാണ്.ഞാനും കുറച്ചു നേരം അവരോടൊപ്പം കൂടി.അപ്പോഴേക്കും സൂര്യന്‍ താഴ്ന്നു  തുടങ്ങിയിരുന്നു.രണ്ടു മണല്‍ക്കൂനകള്‍ ഞങ്ങള്‍ കയറി. അപ്പുറത്തുള്ള വലിയ കുന്നാണ് ഞങ്ങളുടെ ലക്‌ഷ്യം.ആഴ്ന്നു പോകുന്ന കാലുകള്‍ വലിച്ചെടുത്ത് മണല്‍ക്കുന്നു കയറല്‍ രസകരമാണെങ്കിലും വലിയ ആയാസമുള്ള പണിയാണ്. പക്ഷെ പ്രിയമുള്ളവര്‍ തമാശകളും പറഞ്ഞു കൂടെയുള്ളതു കാരണം ആയാസം അറിഞ്ഞെയില്ല.ഞങ്ങള്‍ ഏറ്റവും വലിയ കുന്നിനു മുകളില്‍ ഇരിപ്പുറപ്പിച്ചു. 


മണല്‍ക്കൂനകളിലൊരു  
മരുഭൂവൃക്ഷം 
സൂര്യനെന്ന പോല്‍ ഏകാന്തം .
------എന്നൊരു  ഹൈക്കു ഉണ്ടാക്കിപ്പാടിക്കൊണ്ട്, ഞാന്‍, ഓറഞ്ചു നീരില്‍ വീണുപോയ സൂര്യനെയും നോക്കിയിരുന്നു.കാറ്റ് പതിയെ വീശുന്നുണ്ട്..എങ്ങും സ്വര്‍ണ്ണവര്‍ണ്ണം.പത്തര മാറ്റ് സ്വര്‍ണ്ണമുരുക്കി ചുമ്മാ ഒഴിച്ചു കളയുകയാണീ സൂര്യന്‍ ;മരുഭൂമിയില്‍.,..!
നമ്മളെ സ്നേഹിക്കുന്നവര്‍ക്കൊപ്പം ,നമ്മള്‍ സ്നേഹിക്കുന്നവര്‍ക്കൊപ്പം ഗോത്രസ്മൃതികള്‍ നിറഞ്ഞു നില്‍ക്കുന്ന മഹാമരുഭൂമിയിലിരുന്ന് അസ്തമയം കാണുക..! വല്ലാത്തൊരനുഭൂതിയാണത് .



കാറ്റിന്റെ വേഗം കൂടാന്‍ തുടങ്ങിയിരിക്കുന്നു..കുന്നുകളുടെ രൂപങ്ങള്‍ മാറ്റാനുള്ള കാറ്റിന്റെ ഗൂഡപദ്ധതിയുടെ തുടക്കമാണിതെന്ന് തലാല്‍ പറഞ്ഞു.കുറച്ചു സമയത്തിനകം ഈ മണല്‍ക്കുന്നുകളെല്ലാം  രൂപങ്ങളുടെ പകര്‍ന്നാട്ടം നടത്തുമത്രേ. വേഷപ്പകര്‍ച്ചയില്‍ ഉന്മാദം കൊണ്ട് കാറ്റിനൊപ്പം നൃത്തം വെയ്ക്കുമവ. അവസാനം നിതാന്തമായ പ്രവാഹം മാത്രം ബാക്കിയാവും.
മണല്‍ത്തരികള്‍ ദേഹത്തേക്ക് വീശിത്തെറിപ്പിച്ചുകൊണ്ട് കാറ്റ് മൂന്നാം കാലത്തില്‍ പാടാന്‍ തുടങ്ങി.ഇനിയിവിടെ നിന്നാല്‍ ശരിയാവില്ല. പെട്ടെന്ന് ഇരുട്ട് വീഴുമെന്ന് തലാല്‍ മുന്നറിയിപ്പു തന്നു.ഞങ്ങള്‍ കുന്നിറങ്ങാന്‍ തുടങ്ങി 
ഇനി ,
മണല്‍ക്കുന്നുകളിടിഞ്ഞു വീണ്
മരുഭൂമിയിലെ സൂര്യന്‍ 
ചാവും..
മരുഭൂമിയുടെ കവാടങ്ങള്‍ 
കാറ്റഴി ച്ചു കൊണ്ടുപോകും. 
അവസാനം...........അവസാനം...
കുത്തിയൊഴുകുന്ന അനന്തത മാത്രം 
ബാക്കിയാവും.

ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത ഒരു സായാഹ്നം എന്നിലെക്കെറിഞ്ഞു തന്ന് ഞങ്ങള്‍ക്കു പിന്നില്‍ മരുഭൂമി മറഞ്ഞു.





അപ്പോള്‍  --
കുന്നിറങ്ങി  വരുന്ന ഇടയന്മാര്‍ പാടുന്ന പാട്ട് എനിക്കു മാത്രം കേള്‍ക്കാമായിരുന്നു.-----
ഹേ..മണല്‍മലകളേ ..
ഞങ്ങളോടു കരുണ കാണിച്ചാലും 
നിന്റെ താഴ്വരകളാലും.,
ആലയങ്ങളാലും .

നീ ഞങ്ങളുടെ നിര്‍ഭാഗ്യത്തിനു 
നിമിത്തമായിട്ടില്ല 
എങ്കിലും നിന്റെ 
ആര്‍ദ്രതയുടെ താക്കോലുകള്‍ 
വീണുപോയതെങ്ങ്.......?

സൂര്യനെന്ന പോല്‍ ഏകാന്തം
മണല്‍ മാഫിയക്കാര്‍ 



Saturday 24 November 2012

ഹൈക്കു പോലെ ചിലത്.


രാമഴ 
-------------
ചിറകൊതുക്കി 
 മരക്കൊമ്പില്‍ ചേക്കേറി 
 രാമഴ.
#
തലയിലെഴുത്ത് 
----------------------
മുറ്റമടിക്കും കിഴവി 
തൂത്തിട്ടും വൃത്തിയാകാത്ത 
തലയിലെഴുത്ത്
#

വാക്ക്   
------------
മുനമ്പിലാരെയോ
കാത്തുനില്‍ക്കുന്നു 
വഴിമുട്ടിയ വാക്ക്
#

ആമ്പല്‍ 
--------------
വക്കിടിഞ്ഞ കുളക്കടവ്
എകയായ്‌ 
 ഒരാമ്പല്‍പ്പൂവ്.
#

മുറിവിന്റെ പാട്ട് 
-----------------
നീലിച്ചു പോയ 
ചുണ്ടുകളാലൊരു 
മുറിവു പാടുന്നു.
#

തേങ്ങല്‍ 
------------
തേങ്ങല്‍ത്തിരയില്‍പ്പെട്ടു 
തീരത്തടിയുന്നു
പാതിതേഞ്ഞ വാക്കുകള്‍ 
#

ഓര്‍മ്മ 
---------------
കണ്ണീര്‍പ്പുളിയിട്ടു 
തുടച്ചു മിനുങ്ങുങ്ങുന്നു 
ക്ലാവുപിടിച്ചൊരോര്‍മ്മക്കുടം

#

ശകാരം 

-----------------
നിന്റെ വാക്കിന്‍ 
വാള്‍ത്തുമ്പില്‍
എരിയുന്ന ഞാന്‍.
#

പിണക്കം 
-------------------
നിന്റെ മൌനമുരുകി വീണ്
പൊള്ളിയില്ലാതെയായ്‌ 
എന്റെ വാക്കുകള്‍

#

നിന്റെ മൌനം 
--------------------------
ശവകുടീരത്തിനു മുകളിലെ 
തുളസിച്ചെടി പോലെ 
നീ മൌനിയാകുന്നതെന്തുകൊണ്ടാണ് ?



Monday 19 November 2012

ഗുഹാപുരാണം .


നിസ്_വ യില്‍ ഒരു പുരാതീന ഗുഹയുണ്ട് ; അവധിക്കു നമുക്ക് അത് കാണാന്‍ പോകാം എന്ന് ചേട്ടായി പറഞ്ഞപ്പോള്‍ പെട്ടെന്ന് മനസ്സില്‍ വന്നത് ബാലരമ,പൂമ്പാറ്റ കഥകളിലെ സൂത്രശാലിയായ കുറുക്കനും, മണ്ടന്‍ പുലിയും , ക്രൂരന്‍ സിംഹവുമൊക്കെ പാര്‍ത്തിരുന്ന ഗുഹകളായിരുന്നു.അറബി നാടായതു കൊണ്ട് അലാവുദ്ദീന്റെ അത്ഭുതഗുഹ വല്ലതും ആയിരിക്കുമോ എന്നും സംശയം തോന്നാതിരുന്നില്ല.അപ്പോഴാണ്‌ ചേട്ടായി പറഞ്ഞത് ; ആ ഗുഹക്ക് രണ്ടര മില്ല്യന്‍ കൊല്ലങ്ങള്‍ പഴക്കമുണ്ടത്രേ.മാത്രമല്ല ,ലോകത്തെ ഏറ്റവും വിസ്താരമേറിയ ഗുഹകളില്‍ ഒന്നാണത്രേ ഇത്.ചിലപ്പോള്‍ ഇത് പഴയ അല്ലാവുദ്ദീന്റെ ഗുഹയാകാനും മതി. ഗുഹ കല്ല്‌ കൊണ്ട് മൂടിയിട്ടുണ്ടെങ്കില്‍ 'ഓപ്പണ്‍ സെസേം' എന്നു പറഞ്ഞു  നോക്കണമെന്ന് അപ്പഴേ മനസ്സിലുറപ്പിച്ചു. എന്നാലത് ഒന്ന് കണ്ടിട്ട് തന്നെ കാര്യം എന്ന് വച്ച് ഞങ്ങള്‍ കുറേപ്പേര്‍ പുറപ്പെട്ടു.
പോകുന്ന വഴി ഒമാന്റെ ഭൂപ്രകൃതി ശരിക്കും ആസ്വദിച്ചു . മഴ പെയ്ത അവസരമായത് കൊണ്ട് അത്യാവശ്യം പച്ചയോക്കെയുണ്ട്. മലകളാണ് എങ്ങും,മനോഹര പ്രകൃതി തന്നെ.  കാലാവസ്ഥയും വളരെ നല്ലത്.




രണ്ടര മണിക്കൂര്‍ യാത്രക്ക് ശേഷം ഞങ്ങള്‍ ഗുഹ ടൂറിസം ഓഫീസില്‍ എത്തി,  ടിക്കെറ്റ് എടുത്തു.ഒരു ഇലക്ട്രിക്‌ ട്രെയിനില്‍ ആണ് സഞ്ചാരികളെ ഗുഹക്കകത്തെക്കു കൊണ്ട് പോകുന്നത്.ഏഴു കമ്പാര്‍ട്ട്മെന്റ് ഉള്ള കൊച്ചു ട്രെയിന്‍ .ഓഫീസ് മുറ്റത്ത് നിന്ന് ഗുഹാമുഖം വരെ ഈ ട്രെയിന്‍ പോകും.അവിടെ നിന്ന് കാല്‍നട.ഓരോ ഗ്രൂപ്‌ ആയാണ് കൊണ്ടു പോകുക.ഞങ്ങളുടെ നമ്പര്‍ 21.പതിനെട്ടേ ആയിട്ടുള്ളൂ. ഇനിയും സമയമുണ്ട്. ഞങ്ങള്‍ വെയിറ്റിംഗ് ഹാളില്‍ ചെന്നിരുന്നു. കുട്ടികള്‍ അവിടെയിരുന്നു കളി തുടങ്ങി.ഹാളില്‍ പല രാജ്യക്കാരുമുണ്ട്. എല്ലാവരും അവിടെ സ്ഥാപിച്ചിട്ടുള്ള വലിയ LCD സ്ക്രീനില്‍ ഗുഹയുടെ വിവരണം കണ്ടു കൊണ്ടിരിക്കുകയാണ്. കാണാന്‍ പോകുന്ന പൂരം ശ്രദ്ധിച്ചു കണ്ടു. 1960 ല്‍ ഒരാട്ടിടയനാണ് ഇത് കണ്ടു പിടിച്ചതത്രേ. മൂന്നു കി.മി. നീളമുണ്ട് ഗുഹക്ക്. അതില്‍ എണ്ണൂറ് മീറ്റര്‍ മാത്രമേ ടൂരിസത്തിനായി അനുവദിച്ചിട്ടുള്ളൂ. ഒരു ഭൂഗര്‍ഭ നദിയും ഒരു തടാകവും, അതിനുള്ളില്‍ ഉണ്ട്.stalagmites പാറകള്‍ നിറഞ്ഞതാണ് അതിന്റെ ഉള്‍ഭാഗം. 

 


സഞ്ചാരികളെ ഗുഹക്കുള്ളിലേക്ക് കൊണ്ടുപോകുന്ന ഇലക്ട്രിക്‌ ട്രെയിന്‍

വിവരണം കണ്ടു തീര്ന്നപ്പോഴേക്കും ഞങ്ങളുടെ നമ്പര്‍ വന്നു.ഉല്ലാസത്തോടെ എല്ലാരും എണീറ്റ്‌, ട്രെയിനില്‍  കയറി.രണ്ടു മൂന്നു മിനിട്ട് കൊണ്ട് ഞങ്ങള്‍  ഗുഹാമുഖത്തെത്തി.എല്ലാവരും ഇറങ്ങി.
നിലത്ത് കാല്‍ കുത്തിയപ്പോള്‍ ഒരു 'പുരാതീന' തണുപ്പ് കാലിലൂടെ അരിച്ചു കയറുന്നത് പോലെ തോന്നി. ചരിത്രം ഉറഞ്ഞു കിടക്കുന്ന കനത്ത അന്തരീക്ഷം. രണ്ടരക്കോടി വര്‍ഷങ്ങള്‍ ...! ഇവിടെ ആരൊക്കെ....?  എന്തൊക്കെ..? ഹൊ..ആലോചിക്കുമ്പോള്‍ തന്നെ വീണ്ടും ആ  പുരാതീനകുളിര്‍ അരിച്ചു കയറുന്നു. ഞാന്‍ ചെരിപ്പൂരി കയ്യില്‍ പിടിച്ചു.എന്റെ കാലടികളും  അവിടെ നല്ലവണ്ണം പതിയട്ടെ..!!

ഇവിടെ നിന്ന് കാല്‍നടയായി ഉള്ളിലേക്ക് .

ഞങ്ങള്‍ ഉള്ളിലേക്ക് പ്രവേശിച്ചു.ഓ..ചുമ്മാ ഒരു ഇടുങ്ങിയ ഗുഹയല്ല., കടന്നു ചെല്ലുന്നത് വളരെ വിശാലമായ ഹാള്‍ പോലെയുള്ള ഭാഗത്തേക്കാണ്.ഗൈഡ് വിവരണം തുടങ്ങി. ഇത് പോലുള്ള മൂന്നു ഹാളുകള്‍ ചേര്‍ന്നതാണ് ഗുഹ. നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്നത് താഴെയുള്ള തട്ടില്‍ ,ഇനി ഇതിനു മുകളിലും, അതിനപ്പുറത്ത് വീണ്ടും താഴെയുമായി രണ്ടു ഹാളുകള്‍  കൂടി. കടന്നപ്പോള്‍ തന്നെ വെള്ളച്ചാട്ടത്തിന്റെ ശബ്ദം. ഭൂഗര്‍ഭനദിയുടേതാണ്.നല്ല തണുപ്പും. സ്റ്റീല്‍ കൊണ്ട് നടപ്പാതകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.അതിലൂടെ വേണം നടക്കാന്‍.സൂര്യപരകാശം കടന്നു ചെല്ലാത്ത ഗുഹയില്‍ അവിടവിടെ ചൂട് വളരെ കുറഞ്ഞ ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.


ഗുഹ ചുറ്റിക്കാണാന്‍ സ്റ്റീല്‍ നടപ്പാത

ആഹ...! എന്തായീ കാണുന്നത് ..! ചുറ്റിലും പലതരം രൂപങ്ങളുടെ മായക്കാഴ്ച. ചുണ്ണാമ്പുകല്ലിന്റെ (limestone)  മായാജാലം.ലക്ഷോപലക്ഷം വര്‍ഷങ്ങള്‍ കൊണ്ട് തനിയെ വാര്‍ന്നുണ്ടായ രൂപങ്ങള്‍ .ഒരിടത്ത് തൂണുകള്‍ പോലെ. ഒരിടത്ത് ശിവലിംഗങ്ങള്‍ ഭൂമിയില്‍ നിന്നും മുളച്ചു പൊന്തി നില്‍ക്കുന്നു. നമുക്ക് പല രൂപങ്ങളും സങ്കല്‍പ്പിച്ചെടുക്കാം.കാല്‍സ്യം ഡിപ്പോസിറ്റിന്റെ ഡള്‍ റെഡും ,മഗ്നീഷ്യത്തിന്റെ ഇളംറോസും കലര്‍ന്ന രൂപങ്ങള്‍, ഇരുണ്ട ഗുഹാപശ്ചാത്തലത്തില്‍ ഡാവിഞ്ചി യുടെയും,മൈക്കലാഞ്ചലോയുടെയും ചിത്രങ്ങളിലെ രൂപങ്ങളെ അനുസ്മരിപ്പിച്ചു കൊണ്ട്  മേലാപ്പില്‍ നിന്ന് താഴേക്കു തൂങ്ങിക്കിടന്നു.




ഇനി അടുത്ത തട്ടിലേക്ക്.പടികളിലൂടെ സൂക്ഷിച്ചു വേണം  കയറാന്‍. .,. ഞങ്ങള്‍ മുകള്‍ത്തട്ടിലെ ചെറിയൊരു സ്റ്റേഡിയത്തിന്റെ വലിപ്പമുള്ള ഹാളിലെത്തി.ഇവിടെ നമ്മെ വരവേല്‍ക്കുന്നത് വലിയൊരു സിംഹമാണ്; ഗാംഭീര്യത്തോടെ വശം തിരിഞ്ഞങ്ങനെയിരിക്കുന്നു. ചുണ്ണാമ്പുകല്ലിന്‍റെ മായാജാലം സിംഹരൂപത്തില്‍ .അതിനപ്പുറത്ത് ശില്‍പ്പങ്ങളുടെ ഒരു കൂട്ടം. അതാ  ഏറ്റവും മുകളില്‍ നമ്മുടെ ഗണപതി.,തുമ്പിക്കയ്യുമോക്കെയായി അനുഗ്രഹം ചൊരിഞ്ഞ് ഇരിക്കുന്നു.ഒപ്പമുള്ള ഗൈഡ്‌ ഓരോ രൂപത്തിനെയും ലേസര്‍ ടോര്‍ച്ച് കൊണ്ട് ചൂണ്ടിക്കാണിച്ചു തരുന്നുണ്ട്.  ചില രൂപങ്ങള്‍ ഗൈഡ്‌ പറയുമ്പോഴാണ് ഇന്നതാണെന്ന് മനസ്സിലാവുന്നത്.ഗൈഡ്‌ ചൂണ്ടിക്കാണിക്കുന്നതിനു മുന്‍പ് തന്നെ ഗണപതിയെ എല്ലാര്‍ക്കും മനസ്സിലായി. ഇവിടെ ഫോട്ടോ എടുക്കുന്നതിനു കര്‍ശന നിയന്ത്രണമുണ്ട്. പക്ഷെ ഫ്ലാഷ് ഇല്ലാതെ കൂടെയുള്ള ചിലര്‍ മൊബൈലില്‍ ഫോട്ടോ എടുത്തു.ഈ തട്ടില്‍ നല്ല ചൂടാണ്. സ്വെറ്റര്‍ ഇട്ടിരുന്നവരൊക്കെ വിയര്‍ത്തു തുടങ്ങി,അതൂരി കയ്യില്‍ പിടിച്ചു. ആ തട്ടില്‍ നിന്ന് മലയുടെ മുകള്‍ ഭാഗത്തേക്ക് അധികം ദൂരമുണ്ടാവില്ല.അത് കൊണ്ടാണ് ചൂട്.


ഗണപതിയും.., മറ്റു ശില്പ്പങ്ങളും.
ചുണ്ണാമ്പുകല്ലിന്‍റെ മായാസിംഹം 




ഇനി വീണ്ടും ഇറക്കം. സ്റ്റീല്‍  പടികളിലൂടെ സൂക്ഷിച്ച്...!ഇപ്പോള്‍ വെള്ളച്ചാട്ടത്തിന്റെ ശബ്ദം ഉച്ചത്തിലായി. ഇവിടെയാണ്‌ ഭൂഗര്‍ഭനദിയുടെ ഉല്‍ഭവം. വീണ്ടും നല്ല തണുപ്പ്. വശങ്ങളില്‍ പാറകളിലൂടെ വെള്ളം ഊറിയിറങ്ങുന്നു.ചിലയിടത്ത് നല്ല വഴുക്കല്‍ ഉണ്ട്. ഗൈഡ്‌ മുന്നറിയിപ്പ് തന്നു.

കോടി വര്‍ഷങ്ങളായി വെള്ളം ഒലിച്ചിറങ്ങുന്ന പാറകള്‍ . പാറകളെ അലിയിച്ചു കൊണ്ട് ജലം തീര്‍ത്ത ശില്‍പ്പങ്ങള്‍ .ഇവിടെ ജലം ഒരു ശില്പ്പിയായിരിക്കുന്നു.കടുത്ത പാറക്കെട്ടുകള്‍ ശില്‍പ്പിയുടെ കയ്യില്‍ മെഴുക് പോലെ മൃദുലമാകുന്നു ; കാലത്തിന്റെ ഉളിയാല്‍ കൊത്തിയെടുത്ത ശില്‍പ്പങ്ങള്‍ ...!

ഇനി വീണ്ടും പടികള്‍ താഴേക്ക് .എത്തിച്ചേര്‍ന്നത് ചെറിയൊരു തടാകത്തിനരില്‍ .പടികള്‍ അവിടെ അവസാനിച്ചു. കോടിക്കണക്കിനു വര്‍ഷങ്ങളായി സൂര്യപ്രകാശം കടന്നു ചെല്ലാത്ത ആ തടാകത്തിലും ജീവനുണ്ട്...! രണ്ടു തരം മത്സ്യങ്ങളെ അതില്‍ കാണാം. നമ്മുടെ ഗപ്പി പോലെയുള്ള ഒരിനം ചെറിയ മത്സ്യവും., പിന്നെ ലോകത്തില്‍ തന്നെ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന കണ്ണില്ലാത്ത മീനും. (blind fish.) ഇവ കൂടാതെ ഗുഹക്കകത്തുള്ള ജീവി  ഒരിനം എട്ടുകാലിയാണ്. എട്ടു കണ്ണുകളും,എട്ടു കാലുകളും ഉള്ള എട്ടുകാലി.
രണ്ടരക്കോടി വയസ്സുള്ള മീന്‍ ഫോസ്സില്‍
ബ്ലൈന്‍ഡ് ഫിഷ്‌
വെള്ളത്തില്‍ ഇറങ്ങാന്‍ പറ്റില്ല .അഴികളിട്ടിട്ടുണ്ട് .എന്നാലും കോടിക്കണക്കിനു വര്‍ഷങ്ങളായി അവിടെയുള്ള തടാകത്തില്‍ കാലൊന്നു നനക്കാന്‍ മോഹം.അഴികള്‍ക്കിടയിലൂടെ പ്രയാസപ്പെട്ട് ,എത്തിച്ച് കാലൊന്നു നനച്ചു. ഹൊ..വീണ്ടും ആ ചിര പുരാതീന കുളിര് ......!ഒരു കല്ലും അതില്‍ നിന്നെടുത്തു.അങ്ങനെ രണ്ടരക്കോടി വര്‍ഷത്തിലധികം വിലയുള്ള ഒരു കല്ലിന്‍റെ ഉടമയായി ഞാന്‍...! ..!,..!

രണ്ടരക്കോടി വര്‍ഷത്തിലധികം വിലയുള്ള കല്ല്‌.

ഇനി മടക്കം. .  തടാകത്തില്‍ നിന്ന് പടികള്‍ വേറൊരു ദിശയിലൂടെ പുറത്തേക്ക്. ചരിത്രത്തിന്റെ ഇരുളില്‍ നിന്ന് ഞങ്ങള്‍ വര്‍ത്തമാനത്തിന്റെ വെളിച്ചത്തിലേക്ക് വന്നു. അവിടെ ട്രെയിന്‍ ഞങ്ങളെ കാത്തു കിടക്കുന്നുണ്ടായിരുന്നു . എല്ല്ലാവരും ചരിത്രപരമായ നിശബ്ദതയോടെ അതില്‍ കയറിയിരുന്നു. അപ്പോള്‍ അങ്ങകലെ മലകള്‍ക്കപ്പുറത്ത്   അതേ ചിരപുരാതീനമായ ഗംഭീര്യത്തോടെ  ചുവന്നു തുടുത്ത് സൂര്യന്‍ വിശ്രമിക്കാന്‍ ചായുകയായിരുന്നു..!








Wednesday 7 November 2012

ഏഴാം കടലിനക്കരെ .

കുട്ടിക്കാലത്ത് , ഏഴാംകടലിനക്കരെ എന്ന സിനിമ കണ്ടിറങ്ങിയപ്പോള്‍ തുടങ്ങിയ മോഹമാണ് ;ഡോള്‍ഫിനുകളെ അടുത്തുകാണുക എന്നത്.എന്തൊരു ഓമനത്വമാണ് അവയുടെ മുഖത്ത്..,ഒടുക്കത്തെ ബുദ്ധീം.ഇപ്പോള്‍  ഒരവസരം കിട്ടിയപ്പോള്‍ സന്തോഷത്തോടെ പുറപ്പെട്ടു.
 ഒമാന്‍റെ കടലോരങ്ങളില്‍ നിന്ന് കുറച്ചു ഉള്ളിലേക്ക് പോയാല്‍ ഇവയെ കൂട്ടത്തോടെ കാണാനാവും. ഇവിടെ പ്രധാനമായും  രണ്ടു തരത്തിലുള്ള ഡോള്‍ഫിനെയാണ് കാണാന്‍ കഴിയുക.സ്പിന്നര്‍ ഡോള്‍ഫിനും, ബോട്ടില്‍ നോസ് ഡോള്‍ഫിനും.  ഇവിടെ അത് ടൂറിസമായി വികസിപ്പിച്ചിരിക്കുന്നു.  ബോട്ട് സര്‍വീസുമായി ധാരാളം ഏജന്‍സികള്‍ അവിടെ ഉണ്ട്. തലയെണ്ണി അവര്‍ ഒരു നിശ്ചിത ചാര്‍ജ്‌ ഈടാക്കും. മറീന ബന്ദര്‍ എന്ന ബോട്ട് ജെട്ടിയില്‍ നിന്നാണ് ഞങ്ങള്‍ പുറപ്പെടുന്നത്. ഗ്രൂപ്പുകളായി പോകുന്നവര്‍ക്ക് പ്രധാനമായും രണ്ടു തരത്തിലുള്ള ബോട്ടുകള്‍ ലഭ്യമാണ്. ഒന്ന് സ്പീഡ്‌ ബോട്ട്, മറ്റൊന്ന് മരം കൊണ്ട് നിര്‍മ്മിച്ച ,സാവധാനം ഒഴുകിപ്പോകുന്ന dhow. ഞങ്ങള്‍ സ്പീഡ്‌ ബോട്ട് തിരഞ്ഞടുത്തു.പോകുന്ന പോക്കിന് ഒരു ഓളം വേണ്ടേ...?




ഇതാണ് മരം കൊണ്ടുണ്ടാക്കിയ DHOW.
കുറച്ചു ഇംഗ്ലീഷ് കാരടക്കം ഞങ്ങള്‍ ഇരുപതോളം പേരുണ്ട് ബോട്ടില്‍ .എല്ലാരും കളിയും ചിരിയുമായി ഡ്രൈവനെ കാത്തിരുന്നു.  (ഡ്രൈവര്‍ ബഹുവചനമാകയാല്‍ ഡ്രൈവന്‍ എന്ന് വേണം പ്രയോഗിക്കാണെന്ന് vkn.) ഒടുവില്‍ ആളെത്തി.നല്ലൊരു തമാശക്കാരന്‍ ഒമാനി. സേഫ്ടി യെക്കുറിച്ച് ചെറിയൊരു ക്ലാസിനു ശേഷം എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്തു. ഒറ്റക്കുതിപ്പ്....! വെള്ളത്തുള്ളികളെ പളുങ്കുമണികള്‍ പോലെ ചുറ്റും തെറിപ്പിച്ചുകൊണ്ട്‌ ബോട്ട് വെള്ളത്തിനു മീതെ പറന്നു.കുറച്ചു നേരം കൊണ്ട് ഞങള്‍ കുറെ ദൂരം പോയി. ബോട്ടിന്റെ വേഗത കൊണ്ട് പാല്‍പ്പത പോലെ നുരഞ്ഞ്..പതഞ്ഞ് കടല്‍ ....പിന്നില്‍ .

ഹാ...നീല..നീലക്കടല്‍ ..!നീല നീല ആകാശം...അകലെ ചില മലകള്‍ ..! പ്രകൃതിയുടെ നീല ഭാവങ്ങള്‍ ..!സുന്ദരമായ കടല്‍ നീലക്കാഴ്ചകള്‍ . ചില മലകള്‍ കടല്‍ കാറ്റിനാല്‍ ചില പ്രത്യേക ആകൃതിയില്‍ രൂപാന്തരം  കൊണ്ടിരിക്കുന്നു. 
അതിനിടയില്‍  കുടിക്കാന്‍ പെപ്സിയും,ജൂസും വന്നു.



കുറെ ദൂരം  ചെന്നപ്പോള്‍ മലകലെല്ലാം കാഴച്ചയില്‍ നിന്ന് മറഞ്ഞു.ചുറ്റും  കടല്‍ നീല മാത്രം. ഡ്രൈവര്‍ ബോട്ടിന്റെ വേഗം കുറച്ചു.എല്ലാരും  ചുറ്റും നോക്കി. അതാ.......ഒരു ഡോള്‍ഫിന്‍ കുട്ടന്‍  അകലെ വന്നു നിന്ന് ഞങളെ എതിരേല്‍ക്കുന്നു. കുറച്ചു നേരം ബോട്ടിനോപ്പം വന്ന് അവന്‍ മറഞ്ഞു.


എല്ലാരും  കാമറ എല്ലാം റെഡിയാക്കി കാത്തിരുന്നു.അതാ വരുന്നു..ഒരു കൂട്ടം ഡോള്‍ഫിനുകള്‍ .ആദ്യം വന്നയാല്‍  ഇവരെയെല്ലാം വിളിക്കാന്‍ പോയതാണെന്ന് തോന്നുന്നു.പതുക്കെ ചലിക്കുന്ന ബോട്ടിനു സമാന്തരമായി അവര്‍ നീങ്ങുന്നു..,ചാടുന്നു..,മറിയുന്നു. കുറെയെണ്ണം  ഞങ്ങള്‍ക്കു വഴി കാട്ടാനെന്ന പോലെ ബോട്ടിനു മുന്നിലും.ഒന്നിനും ഒരു പേടിയുമില്ല. ഡോള്ഫിനുകള്‍ക്ക് മനുഷ്യരെ ഇഷ്ടമാണത്രേ .കടലില്‍ വഴിതെറ്റി അലയുന്നവരെ ഡോള്‍ഫിന്‍ വഴികാട്ടി രക്ഷിച്ച കഥയൊക്കെ ഓര്‍ത്തു പോയി.

എന്തൊരു ഓമനത്വമാണ് അവയുടെ മുഖത്ത്.കുറെ സമയം ഞങളുടെ ചുറ്റിലും  ചാടി മറിഞ്ഞു അവര്‍ .ഡ്രൈവര്‍ എന്‍ജിന്‍ ഓഫ്‌ ആക്കി. ഒരു മണിക്കൂറോളം ഞങ്ങളും   ,ഡോള്‍ഫിനുകളും കടലലകളില്‍ ചാഞ്ചാടിയങ്ങനെ..അങ്ങനെ....!
പിന്നെ മടക്കം. കടല്‍ കാറ്റേറ്റു എല്ലാരും  ക്ഷീണിച്ചിരിക്കുന്നു.
ഞാന്‍ പതിയെ ദേവൂന്റെ പോക്കറ്റും ,കയ്യിലിരുന്ന പെപ്സി ബോട്ടിലും പരിശോധിച്ചു. അതില്‍ ഡോള്‍ഫിന്‍ കുഞ്ഞെങ്ങാനുമുണ്ടെ ങ്കിലോ ............?

അത് പഴയൊരു കഥയാ. എന്താ സംഭവംന്നറിയണേല്‍ ഇവിടെ പോയാല്‍ മതി.

Tuesday 6 November 2012

നീയില്ലായ്മയുടെ ശിശിരം.

ദയവായി 
പതുക്കെ പാടുക 
കാരണം ,
നിങ്ങള്‍ പാടുന്നത്
ഖിന്നതയാല്‍ നേര്‍ത്തു പോയ 
എന്റെ നിശ്വാസങ്ങള്‍ക്കു 
മുകളിലേക്കാണ് 
എന്റെ കണ്ണുകളിലേയ്ക്കു വന്ന്
ഉറങ്ങാനല്ലാതെ 
ആ ഗീതികള്‍ക്ക് 
ഇപ്പോള്‍ മറ്റൊന്നിനുമാവില്ലല്ലോ .!

പറയൂ ,
വാക്കുകള്‍ നരച്ചു പോയ 
ഈ പുസ്തകത്തിലെ വരികള്‍ 
നിങ്ങള്‍ക്കു വായിക്കാനാവുന്നുണ്ടോ ..?
എന്റെ സ്വപ്നങ്ങളായിരുന്നവ.

ശിശിരത്തില്‍ പക്ഷികള്‍ 
ചില്ലകളിന്മേല്‍ ഉദാസീനരാകും 
നിനക്കറിയാമോ ?
നീയില്ലായ്മയുടെ വേളകളില്‍ 
ഞാന്‍ തന്നെ 
ശിശിരമാകുന്നെന്ന്.!

ഒളിക്യാമറാവിവാദം.

''അമ്മേ........അമ്മേ............! യ്യോ...........ഓടിവാ..., ഒന്നോടി വാ അമ്മേ...............അമ്മേഏഏഏഏഏഏ.........!!!''

കുളിമുറിയുടെ വാതിലില്‍ മുട്ടും,ചവിട്ടും, കൂട്ടുവിളീം...!

പന്ത്രണ്ടു വയസ്സുകാരി മകള്‍ ചന്ദനയാണ്.തറവാട്ടിലെ കുറ്റിയടര്‍ന്നു പോയ കുളിമുറിയില്‍ കുളിക്കാന്‍ കയറിയപ്പോള്‍ അവള്‍ തന്നെ പറഞ്ഞിട്ടാണ് ഞാന്‍ പുറത്തുനിന്നു കൊളുത്തിട്ടത്. ഗള്‍ഫിലെ അവധിദിവസങ്ങളില്‍ പന്ത്രണ്ടുമണിയായാലും  തട്ടിയുരുട്ടി ,കുലുക്കിവിളിച്ചിട്ടല്ലാതെ എണീക്കാത്ത മക്കള്‍ ഇവിടെ ഏഴെട്ടു മണിയാവുമ്പോഴേക്കും വിളിക്കാതെ തന്നെ എണീക്കുന്നതും ,രാവിലെതന്നെ കുളിച്ച് അമ്മാമയുടെ കൂടെ അമ്പലത്തില്‍ പോകുന്നതും കണ്ട്ആനന്ദതുന്ദിലയാണ് ഞാന്‍.,. (അമ്പലത്തീന്നു കിട്ടുന്ന നെയ്പായസം തിന്നാനാണ് പോകുന്നതെന്ന കാര്യം ആരോടും പറയണ്ടാന്നു കുട്ട്യോള്‍ പറഞ്ഞിട്ടുണ്ട്.ഞാനാരോടും പറയുന്നില്ലെന്റപ്പാ..!)

ദേവൂട്ടി രാവിലെ തന്നെ മണല്‍മാഫിയപ്പണി തുടങ്ങിക്കഴിഞ്ഞു. അമ്മാമയുണ്ടാക്കുന്ന ചിരട്ടപ്പുട്ടിനേക്കാള്‍ ഭംഗിയും ,മുഴുപ്പും തന്റെതിനാണെന്ന ഉറച്ച തീരുമാനത്തിലണവള്‍..,.

ഞാനാണെങ്കില്‍ നല്ല നാടനരിപ്പൊടി കൊണ്ട് അമ്മയുണ്ടാക്കിയ ചിരട്ടപ്പുട്ടും ,ചെറുകദളിപ്പഴവും ,തേങ്ങവറുത്തരച്ചു ചേര്‍ത്ത നല്ല എരിവുള്ള കടലക്കറിയും മേശമേല്‍ നിരത്തി വെച്ച് ,അവ മൂന്നും പലരീതിയില്‍ ചേര്‍ന്നാലുണ്ടാവുന്ന അനന്തസാദ്ധ്യതകളെക്കുറിച്ച് ഗഹനമായാലോചിച്ചുകൊണ്ട്  ചുടുചായ സാവധാനം മൊത്തിക്കുടിക്കാന്‍ തുടങ്ങിയിട്ടേയുള്ളൂ. അപ്പോഴാണ്‌ ചന്ദൂന്റെ മുട്ടും ,തട്ടും കൂട്ടുവിളീം.
‘’അമ്മേ..................അമ്മേ................വേഗം ഒന്നോടി വാ.’’ കുളി കഴിഞ്ഞിറങ്ങാന്‍ സമയമായില്ല; വല്ല പല്ലിയെയോ പഴുതാരയെയോ കണ്ടിട്ടാവും ന്നു കരുതി ഞാന്‍ ചെന്ന് വാതില്‍ തുറന്നു. അപ്പഴല്ലേ കാഴ്ച-- പാതി കുളിച്ച് ,സോപ്പുപതപ്പിച്ച ദേഹത്തുകൂടി ഡ്രെസ്സെല്ലാം വാരിയണിഞ്ഞു നില്‍പ്പാണ് അവള്‍. മുഖത്ത് വലിയ പരിഭ്രമം.  ‘എന്താടീ ..? എവിടെ പഴുതാര..?’ ഞാന്‍  ചോദിച്ചു. ‘’അതൊന്നുമല്ല അമ്മേ. അമ്മേ.., ദേ നോക്കിക്കേ ...കണ്ടോ ഒളികാമറ ...!’’ ഞാന്‍ ഞെട്ടി. ങേ .............എന്റെ വീട്ടിലോ! ഒളികാമറയോ........! നശിച്ച ലോകം......! പേ പിടിച്ചവന്‍മാര്.....! ആരാടാ ..? വാടാ...! എല്ലാത്തിനേം ഞാന്‍ വെടിവെച്ച് കൊല്ലും. അരിഞ്ഞുകളയും എല്ലാത്തിനേം...! ഭൂമി കറങ്ങുന്നതിന്റെ വേഗത കൂടി ..! യ്യോ എന്റെ തല കറങ്ങുന്നൂ.........! തോക്കെവിടെ ..? അരിവാളെവിടെ..? അയ്യോ...അയ്യോ................!!!

വാതിലിലില്‍ മുറുക്കെപ്പിടിച്ച് , കണ്ണുതിരുമ്പി ഒന്നും കൂടി നോക്കി .ശരിയാ ..കുളിമുറിയുടെ ചുമരില്‍....,.... ചെറിയ ഓട്ടയൊക്കെയായിട്ട്.... ഒരു ഒളി  ---- !  ങേ .........! ഹ്ഹ്ഹ്ഹ്ഹഹഹ ഹാ.....! തലകറക്കം നിന്നു. ഭൂമി സാധാരണ സ്പീഡില്‍ കറങ്ങാന്‍ തുടങ്ങി. ഞാന്‍ തോക്ക് ,വെട്ടുകത്തി ,അരിവാള്‍ എന്നിവ മനസ്സീന്നു താഴെയിട്ടു. ലോകം പതിയെ പുഞ്ചിരിച്ചു...... ഒരു കുഞ്ഞു വേട്ടാളന്‍ മെല്ലെ പറന്നു വന്ന് .....തന്റെ കൂട്ടിലേക്ക്  കയറിപ്പോയി....!!!
വാ............വാ........എല്ലാരും വന്നിരുന്നോളൂ .ഒരു ആമക്കഥ പറഞ്ഞു തരാം.ആമയുടെയും  മുയലിന്റെയും കഥയല്ല ; ഞങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ ആമയെ കാണാന്‍ പോയ കഥ.




ഒമാനിലെ സൂര്‍ എന്ന സ്ഥലത്താണ് ഇവയെ കാണാന്‍ കഴിയുക. ഒമാനിന്റെ കിഴക്കെയറ്റത്തുള്ള Ras al Hadd എന്ന കടല്‍ത്തീരത്താണ് ഇവ മുട്ടയിടാന്‍  വരുന്നത്. കടല്‍ത്തീരത്തെ മണലില്‍ വലിയ കുഴികലുണ്ടാക്കി ,അതില്‍ മുട്ടയിട്ട്,മണല്‍  കൊണ്ട് മൂടി അവ തിരിച്ചു പോകും.പിന്നീട്ട് കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങി കൂട്ടത്തോടെ മാര്‍ച്ച് ചെയ്തു കടല്‍ വീട്ടിലേക്കു പോകും.രാത്രിയിലാണ് ആമ  മുട്ടയിടാന്‍ കരയിലേക്ക് വരിക. അതുകൊണ്ട് വൈകുന്നേരം അഞ്ചു മണിയോടെ ഞങ്ങള്‍ രണ്ടു വണ്ടികളിലായി വീട്ടില്‍ നിന്നിറങ്ങി. രണ്ടര മണിക്കൂര്‍ യാത്ര കഴിഞ്ഞു അവിടെ എത്തി. പെരുന്നാള്‍ അവധിയായത് കൊണ്ട് ധാരാളം പേര്‍ വന്നിട്ടുണ്ട് ആമയെ കാണാന്‍.,. മഴ പെയ്ത കാരണം  നല്ല തണുപ്പും.

ഓരോ ഗ്രൂപുകളായി തിരിച്ചിട്ടാണ് ആമയെ കാണിക്കാന്‍ കൊണ്ട് പോവുക.,കൂടെ ഒരു ഒമാനി ഗൈഡും . കുറെ  സമയം  കാത്തിരുന്നപ്പോള്‍ ഞങ്ങളുടെ  ഊഴമായി.ശബ്ദമുണ്ടാക്കരുത്,ഫോട്ടോഎടുക്കുമ്പോള്‍ ഫ്ലാഷ് പാടില്ല..അങ്ങനെ കുറെ നിര്‍ദ്ദേശങ്ങള്‍ തന്നതിനു  ശേഷം ഗൈഡിന് പിന്നാലെ ഞങ്ങള്‍ കടല്‍ തീരത്തേക്ക് നടന്നു. ഗൈഡിന്റെ കയ്യിലുള്ള ടോര്‍ച്ച് ലൈറ്റ് മാത്രം.വേറെ വെളിച്ചമൊന്നും അവിടെ  ഇല്ല .

നല്ല കാറ്റും..,തണുപ്പും. കടലും അധികം ഒച്ച വെക്കാതെ കുഞ്ഞു കുഞ്ഞോളങ്ങളെ എന്റെ കാലിലേക്കിട്ടു തന്നു. എല്ലാരും  ആകാംക്ഷയോടെ  നടക്കുകയാണ്. അപ്പോള്‍ ഗൈഡ്‌ ഒരു ഭാഗത്തേക്ക് ടോര്‍ച്ച് തെളിച്ചു കാണിച്ചു.നോക്കിയപ്പോഴുണ്ട് തെങ്ങ് വെക്കാന്‍  കുഴിച്ച വല്ല്യൊരു കുഴിയില്‍ സദ്യക്ക് പായസം വെക്കുന്ന വല്ല്യൊരു പായസച്ചരക്ക് കമിഴ്ത്തി വെച്ചിരിക്കുന്നു. അതുണ്ട് പതിയെ അനങ്ങുന്നു.കണ്ണ് തിരുമ്പി ഒന്നും  കൂടെ നോക്കി. ഹി .ഹി ...ചമ്മിപ്പോയി..! അതാണത്രേ നമ്മള്‍ കാണാന്‍ വന്ന ആമക്കുഞ്ഞമ്മ...!ഹോ..എന്തൊരു വലിപ്പം..! കുഞ്ഞമ്മയല്ല ; വല്യമ്മ തന്നെ..!പങ്കായം പോലെ പരന്ന കാലുകള്‍ കൊണ്ട് പതുക്കെ കുഴി വലുതാക്കുകയാണ്. തെങ്ങിന്‍ കുഴിയോളം ഉണ്ട് വലിപ്പം.





എല്ലാരും വേഗം  കുഴിയുടെ ചുറ്റും  കൂടി . ഫോട്ടോ  എടുക്കുന്ന തിരക്ക്..., ആശ്ചര്യ ശബ്ദങ്ങള്‍ ..! ആമവല്യമ്മ -ഇതൊക്കെ ഞാനെത്ര കണ്ടതാ -എന്ന ഭാവത്തില്‍ കുഴി വലുതാക്കിക്കഴിഞ്ഞ് ,മുട്ടയിടീല്‍ തുടങ്ങിയിരിക്കുന്നു.ഗൈഡ്‌ എല്ലാവരെയും കുറച്ചു അകറ്റി നിറുത്തി .കുറച്ചു കഴിഞ്ഞപ്പോള്‍ വല്യമ്മ പതിയെ എണീറ്റ്‌, പരന്ന കാലുകള്‍ കൊണ്ട് ,മണല്‍ തെറിപ്പിച്ചു മുട്ടകള്‍ മണല്‍ കൊണ്ടുമൂടാന്‍ തുടങ്ങി.ശേഷം ഞങ്ങളെയൊക്കെ പുച്ഛഭാവത്തില്‍ ഒന്ന് നോക്കി ,തലയുയര്‍ത്തിപ്പിടിച്ച് കടലിലെക്കിറങ്ങി തുഴഞ്ഞു പോയി. അതാ..അപ്പുറത്ത് വേറെയും കുഴികളും  ആമകളും. ഒരിടത്ത് ആമക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങിപ്പോകുന്നതും  കണ്ടു.





എല്ലാം  കണ്ട് തിരിച്ചു വണ്ടിയിലെത്തി. ഞങ്ങള്‍ മടങ്ങി ...കുറെ വഴിയെത്തി.അപ്പോഴല്ലേ  രസം..!
എന്റെ ചെറിയ വികൃതി- ദേവൂട്ടി ഇത് നോക്ക്യേ ..ന്നും പറഞ്ഞ് എന്തോ ഒന്ന് ഉയര്‍ത്തിക്കാണിക്കുന്നു. നോക്കിയപ്പോഴുണ്ട് കുഞ്ഞൊരു ആമക്കുട്ടി...അവളുടെ പാന്റിന്റെ പോക്കെറ്റീന്നെടുത്തു കാണിക്കുന്നു. അവള്‍ ഒന്നിനെ അവിടെ നിന്നും ആരും കാണാതെ പൊക്കി....!! ഇനിയിപ്പോ..തിരിച്ചു പോകാന്‍ വയ്യ. അങ്ങനെ അതിനെയും  കൊണ്ട് ഞങ്ങള്‍ വീട്ടിലേക്കു പോന്നു.
പാവം ആമക്കുട്ടി...! ഇപ്പോള്‍ അത് ദേവൂന്റെ കളിക്കൂട്ടായി വീട്ടിലുണ്ട്. നാളെ അതിനെ കടലില്‍ കൊണ്ടു വിടണം. ദേവു സമ്മതിക്കില്ല്യ.. ! ന്നാലും....!!







ഇതിനെയായിരിക്കും മിക്കവാറും ദേവൂട്ടി അടിച്ചു മാറ്റിയത്.


ദേവൂട്ടീം ,ആമൂട്ടീം

Tuesday 19 June 2012

മൃതസ്വപ്നം

പെണ്ണേ,നീ അറിയുന്നുവോ 
മയക്കത്തിന്റെ ശിഖരങ്ങളിലേക്ക് 
ലില്ലിപ്പൂക്കള്‍ പെയ്യുന്ന പോലെയാണ് നീയെന്ന്.
പുരാതനമായ സ്മൃതിയിലലിഞ്ഞ 
ദു:ഖപാരവശ്യത്തോടെ 
അവള്‍ മുറിവുകളില്‍ ഊതി.

കാത്തിരിപ്പിന്റെ ബാല്‍ക്കണിയില്‍ 
പ്രാര്‍ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു അവള്‍ -
നഖങ്ങളും ചിറകുകളുമില്ലാതെ
ആകാശങ്ങളെ സന്ധിക്കാന്‍
ആത്മാവില്‍ നിന്നും ഓടിയകലുന്ന പറവ.

വരുന്നുണ്ട് ചിലര്‍
പറവകളുടെ വിശ്രാന്തിയില്‍
കൂടുകളുടെ കൃഷിയിറക്കാനെന്ന്.
ചാറ്റല്‍ മഴയ്ക്കു മുകളില്‍
മൃതകുടീരങ്ങള്‍ കിളയ്ക്കുകയാണവര്‍ .

മൃതഭൂമിയില്‍
ജീവിതസ്വര്‍ഗ്ഗം സ്വപ്നം കണ്ടവളേ
ഇനി, അനന്തതയുടെ നീലിമയില്‍
ഏതു ലോകത്തിലാണ്
നിന്റെ പീഡകള്‍ വട്ടമിടുക ....???

Wednesday 30 May 2012

വിദൂര മധുരസ്മൃതികള്‍ - പഴയ കവിത, പഴയ ഓര്‍മ്മകള്‍


നീരവഗ്രാമ വീഥിയെന്നുള്ളത്തില്‍
ആരവമോടുയര്‍ന്നു വരികയായ്‌
ഭൂതകാല മധുരസ്മരണകള്‍ -
ക്കാലവട്ടം പിടിച്ചതിന്നൊപ്പമായ്‌ .

അല്ലലില്‍ മുങ്ങിപ്പൊങ്ങുമാ ജീവിത-
ത്തോണിയച്ഛന്‍ കരക്കടുപ്പിക്കവേ
ചെന്നു ഞാനെന്‍ ചിരിമണികള്‍ തൂകി
യെത്ര സാമോദം തോണിയടുത്തുപോയ്‌ .

പൂക്കള്‍ തിങ്ങി നിറഞ്ഞൊരാ കൊന്ന തന്‍
ചോടെ പാടത്തും തോട്ടിന്‍വരമ്പിലും
നൂറുനൂറു കളികള്‍ നിറഞ്ഞെന്റെ
ബാല്യമാലോലമാടിയകന്നു പോയ്‌ .

കാട്ടിലഞ്ഞികള്‍ പൂത്ത നടവഴി
താണ്ടി വന്നൂ കുളിര്‍മ്മയില്‍ കൌമാരം
നറുനിലാച്ചിരിപ്പൂക്കള്‍ വിതറിക്കൊ-
ണ്ടെന്‍ മനം പാറി പൊന്നോണത്തുമ്പിപോല്‍ .

ചുരമണഞ്ഞെത്തും കാറ്റില്‍ തുരുതുരെ
പൊഴിയും ഞാവല്‍പ്പഴങ്ങള്‍ പെറുക്കി നാം
മെല്ലവേ തിന്നു നാവു ചുവപ്പിച്ചു
തമ്മില്‍ നോക്കി രസിച്ചതോര്‍ക്കുന്നുവോ ?

പിന്നെ, തേക്കിലച്ചാറില്‍ ചുവപ്പിച്ചോ-
രെന്‍ വിരല്‍ത്തുമ്പിലൂര്‍ന്ന മഞ്ചാടികള്‍
വാരി മേലെ വിതറി നീ,യന്നെന്റെ
കവിളു മഞ്ചാടി പോലെ തുടുപ്പിച്ചു ..!

നെയ്തലാമ്പല്‍പ്പൂ കണ്ണാടി നോക്കുന്ന
പൊയ്ക തന്നിലിറങ്ങിയലസമായ്‌
കാല്‍വിരല്‍ത്തുമ്പിലിക്കിളി കൂട്ടുന്ന
കുഞ്ഞു മീനിനെ നോക്കിയിരുന്നതും..

കുന്നിക്കുരുമണി മാല കെട്ടി തമ്മില്‍ -
ത്തമ്മില്‍ ചാര്‍ത്തുന്ന നേരം വിചാരങ്ങള്‍
വാക്കെത്താതെ വിഹായസ്സിനപ്പുറം
വീണ മീട്ടുന്നതിന്നുമോര്‍ക്കുന്നു ഞാന്‍.

ഇന്നീ വരണ്ട മാര്‍ബിള്‍ നിലങ്ങളില്‍
കാലവീചികള്‍ മാഞ്ഞു പോം ഭൂമിയില്‍
മധുരമോര്‍മ്മകള്‍ പിന്നെയും നിറയവേ
നുള്ളിക്കളയുവാനാവാത്ത വേദന.....!

യാത്ര ചൊല്ലാതെ മാഞ്ഞു പോം കാലമേ,
നോവും വിദൂരസ്മൃതി തന്‍ വെളിച്ചമേ,
ആകുമോ തിരിച്ചേകാനിലക്കുമ്പിള്‍
നിറയെ മധുരമാം ഭൂതകാലക്കുളിര്‍ .



Sunday 1 April 2012

അനുസരണയുള്ളവള്‍

യാത്രയുടെ
ആകാശത്തിന്‍ ചുവടെ
നീ നീട്ടിയ പിഞ്ഞാണത്തില്‍
ഞാന്‍
അനുസരണ
പാനം ചെയ്തുകൊണ്ടേയിരുന്നു.

സങ്കീര്‍ണ്ണമായ
പിരിയന്‍വഴികളുടെ കഠിനതകള്‍
എന്നെ മയപ്പെടുത്തി.
ഞാന്‍ അനുസരണയുള്ളവളായി-
നിന്റെ അരപ്പട്ടയുടെ
കൊളുത്തുപോലെ,
ആത്മാവിന്
എത്തിച്ചേരാന്‍ കഴിയുന്ന
ആഴം വരെ.

എന്നിട്ടും ,
പുതുതായി തയ്പ്പിച്ച
കുപ്പായത്തിന്‍
പൊട്ടിയ സൂചിയായി
ഞാനുപേക്ഷിക്കപ്പെട്ടു.
അനുസരണയോടെ,
ഖിന്നതയുടെ അന്ധകാരത്തില്‍
കൂനിക്കൂടിയിരുന്നു.

മുറിവുകള്‍
കൂടുകളിലേക്കു മടങ്ങും.
അന്ന്
ഞാനീ സ്വപ്നത്തിന്റെ
അന്ത്യഭാഗം കടന്നുപോകും .
ചിലപ്പോള്‍ ,
അന്ധകാരം എനിക്ക്
കവിതകള്‍
തിരിച്ചു നല്‍കിയേക്കാം ..!

Saturday 24 March 2012

വേനല്‍ക്കിനാവ്


ചുഴലിയാടും
കരിയിലക്കാറ്റില്‍
വേനല്‍ വേരിനെ
തേടിയെത്തുന്നൂ..
ഒറ്റയൊറ്റയായ്‌
വീശുന്ന കാറ്റില്‍
വേവു നീറ്റുന്ന
കല്‍മണം മാത്രം...!

ഇല പൊഴിഞ്ഞോരോ
വേനല്‍ ചെരുവിലും
കനലു പോലെ
മിഴിനീരു പൂക്കുന്നൂ
നീരുവറ്റിയ
മേഘമേല്‍ക്കൂരയില്‍
തൂങ്ങിയാടുന്നു
നോവിന്റെ നൂല്‍ക്കയര്‍ .

പുല്‍ത്തളിരും
പുഴപ്പച്ചയും തേടി
വെറുതെയലയുന്നു
ഒരു പാഴ്വിലാപം
വേനല്‍പ്പാത-
യൊരൊറ്റ മരത്തിന്റെ
ഇല്ലാത്തണല്‍ തേടി
പൊള്ളി മറയുന്നു.

വേരുണങ്ങാതെ
കാത്തു വെച്ചിത്ര നാള്‍
തീ മണക്കുന്ന 
കാറ്റിലീ ചില്ലകള്‍ ,
എത്ര നേരം കൊഴിയാതിരിക്കും ?
എത്ര മൂകം കിനാവുകള്‍ കാണും ?
എത്ര തീവ്രം തപിക്കും ഇനി-
യെത്ര നാള്‍ കാത്തിരിക്കും ?

ഒരു നാള്‍ -
വേനല്‍നോവിന്റെ
തീക്കുന്നു താണ്ടി
ഒരു മഴ,യീ
വഴിയേ തിമിര്‍ക്കും
നിന്റെ ദുഖപ്പുറന്തോടു നീക്കി
ഈ കലങ്ങിയ
മൌനം തകര്‍ക്കും.
അന്നു  ഞാനീ-
പ്പുതുമണ്ണിലൂടെ
നിന്റെ വേരായി
ആഴത്തില്‍പ്പടരും.
അന്നു  നിന്നിലെ
ചില്ലകള്‍ പൂക്കും.
പൂക്കളില്‍ ഞാനെന്‍
സ്വപ്നം മണക്കും.

Thursday 22 March 2012

എഴുന്നേല്‍ക്കു കൂട്ടുകാരീ

'എന്തിനാണ്  ഞങ്ങളെയിങ്ങനെ...? '
ആത്മാവില്‍ തീ കൊളുത്തുന്ന 
അതേ ചോദ്യം...!
-ദുഃഖം വിണ്ട ചുണ്ടുകളില്‍  നിന്ന്,
തീവ്ര വ്യഥയാല്‍ നാവുകള്‍ 
ബന്ധിക്കപ്പെട്ടിരുന്നിട്ടും .

ഉത്തരം നല്‍കാതെ 
പൊള്ളയായ മരക്കുതിരകളെയും
തെളിച്ച്‌, തെരുവിലൂടെ ആള്‍ക്കാര്‍ 
തലകുനിച്ചു കടന്നു പോകുന്നു.

മുറിവുകളാണോ ഈ പാതയെ ഒഴുക്കുന്നത്..?
ഞങ്ങളുടെ തേങ്ങലുകളില്‍ നിന്ന് 
പൂമ്പാറ്റകള്‍ പാറി ചേക്കേറുന്നത് 
ഏത് അചേതനയിലേക്കാണ്..?
ഞങ്ങളുടെ ഒളിയിടങ്ങളില്‍ നിന്ന് 
പടര്‍ന്നിറങ്ങിയ ചോര 
ഈ തെരുവു മുഴുവന്‍ നിറഞ്ഞാലും 
നിങ്ങള്‍ ,നിങ്ങളുടെ പൊള്ളയായ  മരക്കുതിരപ്പുരത്ത്
തല കുനിച്ചു തന്നെ കടന്നു പോകും.
-ഉത്തരത്തിനു നേര്‍ക്ക്‌ 
ഒരടയാളം പോലും ചൂണ്ടിത്തരാതെ .

ഈ നഗരത്തിനൊരു ചൂണ്ടയുണ്ട് .
ഞങ്ങളെയല്ലാതെ അതു വേട്ടയാടുകയില്ല.
പകലുണര്‍വ്വിന്റെ വേളയില്‍ പോലും 
ചൂണ്ട അതിന്റെ ഇരയെ കോര്‍ത്തെടുക്കും.
നഗര വാതില്‍ക്കല്‍ നായ്ക്കള്‍ 
ഓലിയിട്ടു പിന്മാറും.
ആത്മാവില്‍ നിന്ന് പൊട്ടിച്ചിതറുന്ന ചോദ്യവുമായി 
ഖിന്നതയുടെ അന്ധകാരത്തില്‍ 
ഞങ്ങള്‍ കൂനിക്കൂടിയിരിക്കുന്നു .

വഴിയരികില്‍ 
ഞാവല്‍ക്കാടുകള്‍ക്കു നേരെ 
മഴയടുക്കുന്നു.
ഞങ്ങളുടെ പാട്ടുകാരികള്‍ 
മുറിവിന്റെ കവിത പ്രാര്‍ഥിച്ചു തീര്‍ന്നിരിക്കുന്നു.
ഇപ്പോള്‍-
സഹനത്തിന്റെ ദൂത 
മടങ്ങിവന്നു .
ഇനി മുഖമില്ലാതെ ഞങ്ങള്‍
മുറിവിന്റെ ഇരുട്ടിലേക്ക് മടങ്ങേണ്ടതില്ല.
ഖിന്നതയെ പിഴുതെടുത്ത് 
ഉത്തരങ്ങള്‍ സ്വയം കണ്ടെത്തി 
ഞങ്ങള്‍ക്കിനി യാത്ര തുടങ്ങാം .
വഴിവിളക്കുകള്‍ എണ്ണയൊഴിച്ചു തെളിക്കാം
ദീര്‍ഘ ദീര്‍ഘം കരഞ്ഞ 
പാതകള്‍ പിന്‍തള്ളാം.

എഴുന്നേല്‍ക്കു കൂട്ടുകാരീ ..,
സങ്കീര്‍ണ്ണമായ
 നമ്മുടെ പിരിയന്‍ വഴികളുടെ 
കഠിനതകളെ നമുക്ക് ശേഖരിക്കേണ്ടതുണ്ട് .
പാതയരികില്‍ വിരിഞ്ഞു നില്‍ക്കുന്ന ലില്ലിപ്പൂക്കളെ
വാടാതെ കാക്കേണ്ടതുണ്ട് .
പരാജിതരുടെ ദയനീയ ഘോഷയാത്ര 
കടന്നു പൊയ്ക്കോട്ടേ.
നമുക്ക് തുടങ്ങാം പുതിയൊരു യാത്ര.
കാപട്യം കോലം മാറ്റാത്ത 
ഒരു സ്വരമെങ്കിലും ..
ഞങ്ങള്‍ക്ക് വേണ്ടി പാടാനുണ്ടാകുമോ..
സാന്ത്വനമായൊരു യാത്രാഗാനം ...?

വേനല്‍ക്കിനാവ്


ചുഴലിയാടും
കരിയിലക്കാറ്റില്‍
വേനല്‍ വേരിനെ
തേടിയെത്തുന്നൂ..
ഒറ്റയൊറ്റയായ്‌
വീശുന്ന കാറ്റില്‍
വേവു നീറ്റുന്ന
കല്‍മണം മാത്രം...!

ഇല പൊഴിഞ്ഞോരോ
വേനല്‍ ചെരുവിലും
കനലു പോലെ
മിഴിനീരു പൂക്കുന്നൂ
നീരുവറ്റിയ
മേഘമേല്‍ക്കൂരയില്‍
തൂങ്ങിയാടുന്നു
നോവിന്റെ നൂല്‍ക്കയര്‍ .

പുല്‍ത്തളിരും
പുഴപ്പച്ചയും തേടി
വെറുതെയലയുന്നു
ഒരു പാഴ്വിലാപം
വേനല്‍പ്പാത-
യൊരൊറ്റ മരത്തിന്റെ
ഇല്ലാത്തണല്‍ തേടി
പൊള്ളി മറയുന്നു.

വേരുണങ്ങാതെ
കാത്തു വെച്ചിത്ര നാള്‍
തീ മണക്കുന്ന
കാറ്റിലീ ചില്ലകള്‍ ,
എത്ര നേരം കൊഴിയാതിരിക്കും ?
എത്ര മൂകം കിനാവുകള്‍ കാണും ?
എത്ര തീവ്രം തപിക്കും ഇനി-
യെത്ര നാള്‍ കാത്തിരിക്കും ?

ഒരു നാള്‍ -
വേനല്‍നോവിന്റെ
തീക്കുന്നു താണ്ടി
ഒരു മഴ,യീ
വഴിയേ തിമിര്‍ക്കും
നിന്റെ ദുഖപ്പുറന്തോടു നീക്കി
ഈ കലങ്ങിയ
മൌനം തകര്‍ക്കും.
അന്നു  ഞാനീ-
പ്പുതുമണ്ണിലൂടെ
നിന്റെ വേരായി
ആഴത്തില്‍പ്പടരും.
അന്നു  നിന്നിലെ
ചില്ലകള്‍ പൂക്കും.
പൂക്കളില്‍ ഞാനെന്‍
സ്വപ്നം മണക്കും.

Monday 2 January 2012

അനന്തരാവകാശം.




കവിത എനിക്ക് 
ആധി
അനന്തരാവകാശമായി നല്‍കി.

മനസ്സിലെ വ്രണം
എന്നെ കൊല്ലാതിരുന്നെങ്കിലെന്ന് 
എത്ര മേല്‍ ഞാന്‍ ആശിച്ചു .
എന്റെ പ്രാര്‍ത്ഥനക്ക് 
പന്തല്‍ കെട്ടാന്‍ 
ഒരാകാശം മതിയായില്ല.

രാവു കടന്നു പോകുന്നു,
തിരകളിലൊഴുകുന്ന കടല്‍പ്പറവകള്‍ .
അവയുടെ കണ്ണിണകള്‍ക്കിടയില്‍ 
തിരയ്ക്കെതിരെ ഒരു തീര്‍പ്പുണ്ട്.

മൌനത്തിന്റെ മറയെ 
കടലിലൊഴുക്കാന്‍ തിരമാലകള്‍ക്കായില്ല;
തീര്‍ച്ചയുടെ നൂലുകളിലൊന്നില്‍ 
ഞാന്‍ മുറുകെ പിടിച്ചുമില്ല.

ഹേ,ദേശമേ 
എന്നെ കാത്തിരുന്നാലും .
എന്റെ ആധികളുമായി 
ഞാനിതാ ഓടിയെത്തുകയായി.