ഓര്‍മ്മകളും, കിനാവും,നിലാവും പുഞ്ചിരിക്കുന്നു ... ജാലകം ഞാനടയ്ക്കില്ല.......! അലയൊതുങ്ങുന്നതും.., നിലാവുദിക്കുന്നതും ..നോക്കി വെറുതെ ഞാനിവിടെ..!.

Saturday 24 November 2012

ഹൈക്കു പോലെ ചിലത്.


രാമഴ 
-------------
ചിറകൊതുക്കി 
 മരക്കൊമ്പില്‍ ചേക്കേറി 
 രാമഴ.
#
തലയിലെഴുത്ത് 
----------------------
മുറ്റമടിക്കും കിഴവി 
തൂത്തിട്ടും വൃത്തിയാകാത്ത 
തലയിലെഴുത്ത്
#

വാക്ക്   
------------
മുനമ്പിലാരെയോ
കാത്തുനില്‍ക്കുന്നു 
വഴിമുട്ടിയ വാക്ക്
#

ആമ്പല്‍ 
--------------
വക്കിടിഞ്ഞ കുളക്കടവ്
എകയായ്‌ 
 ഒരാമ്പല്‍പ്പൂവ്.
#

മുറിവിന്റെ പാട്ട് 
-----------------
നീലിച്ചു പോയ 
ചുണ്ടുകളാലൊരു 
മുറിവു പാടുന്നു.
#

തേങ്ങല്‍ 
------------
തേങ്ങല്‍ത്തിരയില്‍പ്പെട്ടു 
തീരത്തടിയുന്നു
പാതിതേഞ്ഞ വാക്കുകള്‍ 
#

ഓര്‍മ്മ 
---------------
കണ്ണീര്‍പ്പുളിയിട്ടു 
തുടച്ചു മിനുങ്ങുങ്ങുന്നു 
ക്ലാവുപിടിച്ചൊരോര്‍മ്മക്കുടം

#

ശകാരം 

-----------------
നിന്റെ വാക്കിന്‍ 
വാള്‍ത്തുമ്പില്‍
എരിയുന്ന ഞാന്‍.
#

പിണക്കം 
-------------------
നിന്റെ മൌനമുരുകി വീണ്
പൊള്ളിയില്ലാതെയായ്‌ 
എന്റെ വാക്കുകള്‍

#

നിന്റെ മൌനം 
--------------------------
ശവകുടീരത്തിനു മുകളിലെ 
തുളസിച്ചെടി പോലെ 
നീ മൌനിയാകുന്നതെന്തുകൊണ്ടാണ് ?



Monday 19 November 2012

ഗുഹാപുരാണം .


നിസ്_വ യില്‍ ഒരു പുരാതീന ഗുഹയുണ്ട് ; അവധിക്കു നമുക്ക് അത് കാണാന്‍ പോകാം എന്ന് ചേട്ടായി പറഞ്ഞപ്പോള്‍ പെട്ടെന്ന് മനസ്സില്‍ വന്നത് ബാലരമ,പൂമ്പാറ്റ കഥകളിലെ സൂത്രശാലിയായ കുറുക്കനും, മണ്ടന്‍ പുലിയും , ക്രൂരന്‍ സിംഹവുമൊക്കെ പാര്‍ത്തിരുന്ന ഗുഹകളായിരുന്നു.അറബി നാടായതു കൊണ്ട് അലാവുദ്ദീന്റെ അത്ഭുതഗുഹ വല്ലതും ആയിരിക്കുമോ എന്നും സംശയം തോന്നാതിരുന്നില്ല.അപ്പോഴാണ്‌ ചേട്ടായി പറഞ്ഞത് ; ആ ഗുഹക്ക് രണ്ടര മില്ല്യന്‍ കൊല്ലങ്ങള്‍ പഴക്കമുണ്ടത്രേ.മാത്രമല്ല ,ലോകത്തെ ഏറ്റവും വിസ്താരമേറിയ ഗുഹകളില്‍ ഒന്നാണത്രേ ഇത്.ചിലപ്പോള്‍ ഇത് പഴയ അല്ലാവുദ്ദീന്റെ ഗുഹയാകാനും മതി. ഗുഹ കല്ല്‌ കൊണ്ട് മൂടിയിട്ടുണ്ടെങ്കില്‍ 'ഓപ്പണ്‍ സെസേം' എന്നു പറഞ്ഞു  നോക്കണമെന്ന് അപ്പഴേ മനസ്സിലുറപ്പിച്ചു. എന്നാലത് ഒന്ന് കണ്ടിട്ട് തന്നെ കാര്യം എന്ന് വച്ച് ഞങ്ങള്‍ കുറേപ്പേര്‍ പുറപ്പെട്ടു.
പോകുന്ന വഴി ഒമാന്റെ ഭൂപ്രകൃതി ശരിക്കും ആസ്വദിച്ചു . മഴ പെയ്ത അവസരമായത് കൊണ്ട് അത്യാവശ്യം പച്ചയോക്കെയുണ്ട്. മലകളാണ് എങ്ങും,മനോഹര പ്രകൃതി തന്നെ.  കാലാവസ്ഥയും വളരെ നല്ലത്.




രണ്ടര മണിക്കൂര്‍ യാത്രക്ക് ശേഷം ഞങ്ങള്‍ ഗുഹ ടൂറിസം ഓഫീസില്‍ എത്തി,  ടിക്കെറ്റ് എടുത്തു.ഒരു ഇലക്ട്രിക്‌ ട്രെയിനില്‍ ആണ് സഞ്ചാരികളെ ഗുഹക്കകത്തെക്കു കൊണ്ട് പോകുന്നത്.ഏഴു കമ്പാര്‍ട്ട്മെന്റ് ഉള്ള കൊച്ചു ട്രെയിന്‍ .ഓഫീസ് മുറ്റത്ത് നിന്ന് ഗുഹാമുഖം വരെ ഈ ട്രെയിന്‍ പോകും.അവിടെ നിന്ന് കാല്‍നട.ഓരോ ഗ്രൂപ്‌ ആയാണ് കൊണ്ടു പോകുക.ഞങ്ങളുടെ നമ്പര്‍ 21.പതിനെട്ടേ ആയിട്ടുള്ളൂ. ഇനിയും സമയമുണ്ട്. ഞങ്ങള്‍ വെയിറ്റിംഗ് ഹാളില്‍ ചെന്നിരുന്നു. കുട്ടികള്‍ അവിടെയിരുന്നു കളി തുടങ്ങി.ഹാളില്‍ പല രാജ്യക്കാരുമുണ്ട്. എല്ലാവരും അവിടെ സ്ഥാപിച്ചിട്ടുള്ള വലിയ LCD സ്ക്രീനില്‍ ഗുഹയുടെ വിവരണം കണ്ടു കൊണ്ടിരിക്കുകയാണ്. കാണാന്‍ പോകുന്ന പൂരം ശ്രദ്ധിച്ചു കണ്ടു. 1960 ല്‍ ഒരാട്ടിടയനാണ് ഇത് കണ്ടു പിടിച്ചതത്രേ. മൂന്നു കി.മി. നീളമുണ്ട് ഗുഹക്ക്. അതില്‍ എണ്ണൂറ് മീറ്റര്‍ മാത്രമേ ടൂരിസത്തിനായി അനുവദിച്ചിട്ടുള്ളൂ. ഒരു ഭൂഗര്‍ഭ നദിയും ഒരു തടാകവും, അതിനുള്ളില്‍ ഉണ്ട്.stalagmites പാറകള്‍ നിറഞ്ഞതാണ് അതിന്റെ ഉള്‍ഭാഗം. 

 


സഞ്ചാരികളെ ഗുഹക്കുള്ളിലേക്ക് കൊണ്ടുപോകുന്ന ഇലക്ട്രിക്‌ ട്രെയിന്‍

വിവരണം കണ്ടു തീര്ന്നപ്പോഴേക്കും ഞങ്ങളുടെ നമ്പര്‍ വന്നു.ഉല്ലാസത്തോടെ എല്ലാരും എണീറ്റ്‌, ട്രെയിനില്‍  കയറി.രണ്ടു മൂന്നു മിനിട്ട് കൊണ്ട് ഞങ്ങള്‍  ഗുഹാമുഖത്തെത്തി.എല്ലാവരും ഇറങ്ങി.
നിലത്ത് കാല്‍ കുത്തിയപ്പോള്‍ ഒരു 'പുരാതീന' തണുപ്പ് കാലിലൂടെ അരിച്ചു കയറുന്നത് പോലെ തോന്നി. ചരിത്രം ഉറഞ്ഞു കിടക്കുന്ന കനത്ത അന്തരീക്ഷം. രണ്ടരക്കോടി വര്‍ഷങ്ങള്‍ ...! ഇവിടെ ആരൊക്കെ....?  എന്തൊക്കെ..? ഹൊ..ആലോചിക്കുമ്പോള്‍ തന്നെ വീണ്ടും ആ  പുരാതീനകുളിര്‍ അരിച്ചു കയറുന്നു. ഞാന്‍ ചെരിപ്പൂരി കയ്യില്‍ പിടിച്ചു.എന്റെ കാലടികളും  അവിടെ നല്ലവണ്ണം പതിയട്ടെ..!!

ഇവിടെ നിന്ന് കാല്‍നടയായി ഉള്ളിലേക്ക് .

ഞങ്ങള്‍ ഉള്ളിലേക്ക് പ്രവേശിച്ചു.ഓ..ചുമ്മാ ഒരു ഇടുങ്ങിയ ഗുഹയല്ല., കടന്നു ചെല്ലുന്നത് വളരെ വിശാലമായ ഹാള്‍ പോലെയുള്ള ഭാഗത്തേക്കാണ്.ഗൈഡ് വിവരണം തുടങ്ങി. ഇത് പോലുള്ള മൂന്നു ഹാളുകള്‍ ചേര്‍ന്നതാണ് ഗുഹ. നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്നത് താഴെയുള്ള തട്ടില്‍ ,ഇനി ഇതിനു മുകളിലും, അതിനപ്പുറത്ത് വീണ്ടും താഴെയുമായി രണ്ടു ഹാളുകള്‍  കൂടി. കടന്നപ്പോള്‍ തന്നെ വെള്ളച്ചാട്ടത്തിന്റെ ശബ്ദം. ഭൂഗര്‍ഭനദിയുടേതാണ്.നല്ല തണുപ്പും. സ്റ്റീല്‍ കൊണ്ട് നടപ്പാതകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.അതിലൂടെ വേണം നടക്കാന്‍.സൂര്യപരകാശം കടന്നു ചെല്ലാത്ത ഗുഹയില്‍ അവിടവിടെ ചൂട് വളരെ കുറഞ്ഞ ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.


ഗുഹ ചുറ്റിക്കാണാന്‍ സ്റ്റീല്‍ നടപ്പാത

ആഹ...! എന്തായീ കാണുന്നത് ..! ചുറ്റിലും പലതരം രൂപങ്ങളുടെ മായക്കാഴ്ച. ചുണ്ണാമ്പുകല്ലിന്റെ (limestone)  മായാജാലം.ലക്ഷോപലക്ഷം വര്‍ഷങ്ങള്‍ കൊണ്ട് തനിയെ വാര്‍ന്നുണ്ടായ രൂപങ്ങള്‍ .ഒരിടത്ത് തൂണുകള്‍ പോലെ. ഒരിടത്ത് ശിവലിംഗങ്ങള്‍ ഭൂമിയില്‍ നിന്നും മുളച്ചു പൊന്തി നില്‍ക്കുന്നു. നമുക്ക് പല രൂപങ്ങളും സങ്കല്‍പ്പിച്ചെടുക്കാം.കാല്‍സ്യം ഡിപ്പോസിറ്റിന്റെ ഡള്‍ റെഡും ,മഗ്നീഷ്യത്തിന്റെ ഇളംറോസും കലര്‍ന്ന രൂപങ്ങള്‍, ഇരുണ്ട ഗുഹാപശ്ചാത്തലത്തില്‍ ഡാവിഞ്ചി യുടെയും,മൈക്കലാഞ്ചലോയുടെയും ചിത്രങ്ങളിലെ രൂപങ്ങളെ അനുസ്മരിപ്പിച്ചു കൊണ്ട്  മേലാപ്പില്‍ നിന്ന് താഴേക്കു തൂങ്ങിക്കിടന്നു.




ഇനി അടുത്ത തട്ടിലേക്ക്.പടികളിലൂടെ സൂക്ഷിച്ചു വേണം  കയറാന്‍. .,. ഞങ്ങള്‍ മുകള്‍ത്തട്ടിലെ ചെറിയൊരു സ്റ്റേഡിയത്തിന്റെ വലിപ്പമുള്ള ഹാളിലെത്തി.ഇവിടെ നമ്മെ വരവേല്‍ക്കുന്നത് വലിയൊരു സിംഹമാണ്; ഗാംഭീര്യത്തോടെ വശം തിരിഞ്ഞങ്ങനെയിരിക്കുന്നു. ചുണ്ണാമ്പുകല്ലിന്‍റെ മായാജാലം സിംഹരൂപത്തില്‍ .അതിനപ്പുറത്ത് ശില്‍പ്പങ്ങളുടെ ഒരു കൂട്ടം. അതാ  ഏറ്റവും മുകളില്‍ നമ്മുടെ ഗണപതി.,തുമ്പിക്കയ്യുമോക്കെയായി അനുഗ്രഹം ചൊരിഞ്ഞ് ഇരിക്കുന്നു.ഒപ്പമുള്ള ഗൈഡ്‌ ഓരോ രൂപത്തിനെയും ലേസര്‍ ടോര്‍ച്ച് കൊണ്ട് ചൂണ്ടിക്കാണിച്ചു തരുന്നുണ്ട്.  ചില രൂപങ്ങള്‍ ഗൈഡ്‌ പറയുമ്പോഴാണ് ഇന്നതാണെന്ന് മനസ്സിലാവുന്നത്.ഗൈഡ്‌ ചൂണ്ടിക്കാണിക്കുന്നതിനു മുന്‍പ് തന്നെ ഗണപതിയെ എല്ലാര്‍ക്കും മനസ്സിലായി. ഇവിടെ ഫോട്ടോ എടുക്കുന്നതിനു കര്‍ശന നിയന്ത്രണമുണ്ട്. പക്ഷെ ഫ്ലാഷ് ഇല്ലാതെ കൂടെയുള്ള ചിലര്‍ മൊബൈലില്‍ ഫോട്ടോ എടുത്തു.ഈ തട്ടില്‍ നല്ല ചൂടാണ്. സ്വെറ്റര്‍ ഇട്ടിരുന്നവരൊക്കെ വിയര്‍ത്തു തുടങ്ങി,അതൂരി കയ്യില്‍ പിടിച്ചു. ആ തട്ടില്‍ നിന്ന് മലയുടെ മുകള്‍ ഭാഗത്തേക്ക് അധികം ദൂരമുണ്ടാവില്ല.അത് കൊണ്ടാണ് ചൂട്.


ഗണപതിയും.., മറ്റു ശില്പ്പങ്ങളും.
ചുണ്ണാമ്പുകല്ലിന്‍റെ മായാസിംഹം 




ഇനി വീണ്ടും ഇറക്കം. സ്റ്റീല്‍  പടികളിലൂടെ സൂക്ഷിച്ച്...!ഇപ്പോള്‍ വെള്ളച്ചാട്ടത്തിന്റെ ശബ്ദം ഉച്ചത്തിലായി. ഇവിടെയാണ്‌ ഭൂഗര്‍ഭനദിയുടെ ഉല്‍ഭവം. വീണ്ടും നല്ല തണുപ്പ്. വശങ്ങളില്‍ പാറകളിലൂടെ വെള്ളം ഊറിയിറങ്ങുന്നു.ചിലയിടത്ത് നല്ല വഴുക്കല്‍ ഉണ്ട്. ഗൈഡ്‌ മുന്നറിയിപ്പ് തന്നു.

കോടി വര്‍ഷങ്ങളായി വെള്ളം ഒലിച്ചിറങ്ങുന്ന പാറകള്‍ . പാറകളെ അലിയിച്ചു കൊണ്ട് ജലം തീര്‍ത്ത ശില്‍പ്പങ്ങള്‍ .ഇവിടെ ജലം ഒരു ശില്പ്പിയായിരിക്കുന്നു.കടുത്ത പാറക്കെട്ടുകള്‍ ശില്‍പ്പിയുടെ കയ്യില്‍ മെഴുക് പോലെ മൃദുലമാകുന്നു ; കാലത്തിന്റെ ഉളിയാല്‍ കൊത്തിയെടുത്ത ശില്‍പ്പങ്ങള്‍ ...!

ഇനി വീണ്ടും പടികള്‍ താഴേക്ക് .എത്തിച്ചേര്‍ന്നത് ചെറിയൊരു തടാകത്തിനരില്‍ .പടികള്‍ അവിടെ അവസാനിച്ചു. കോടിക്കണക്കിനു വര്‍ഷങ്ങളായി സൂര്യപ്രകാശം കടന്നു ചെല്ലാത്ത ആ തടാകത്തിലും ജീവനുണ്ട്...! രണ്ടു തരം മത്സ്യങ്ങളെ അതില്‍ കാണാം. നമ്മുടെ ഗപ്പി പോലെയുള്ള ഒരിനം ചെറിയ മത്സ്യവും., പിന്നെ ലോകത്തില്‍ തന്നെ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന കണ്ണില്ലാത്ത മീനും. (blind fish.) ഇവ കൂടാതെ ഗുഹക്കകത്തുള്ള ജീവി  ഒരിനം എട്ടുകാലിയാണ്. എട്ടു കണ്ണുകളും,എട്ടു കാലുകളും ഉള്ള എട്ടുകാലി.
രണ്ടരക്കോടി വയസ്സുള്ള മീന്‍ ഫോസ്സില്‍
ബ്ലൈന്‍ഡ് ഫിഷ്‌
വെള്ളത്തില്‍ ഇറങ്ങാന്‍ പറ്റില്ല .അഴികളിട്ടിട്ടുണ്ട് .എന്നാലും കോടിക്കണക്കിനു വര്‍ഷങ്ങളായി അവിടെയുള്ള തടാകത്തില്‍ കാലൊന്നു നനക്കാന്‍ മോഹം.അഴികള്‍ക്കിടയിലൂടെ പ്രയാസപ്പെട്ട് ,എത്തിച്ച് കാലൊന്നു നനച്ചു. ഹൊ..വീണ്ടും ആ ചിര പുരാതീന കുളിര് ......!ഒരു കല്ലും അതില്‍ നിന്നെടുത്തു.അങ്ങനെ രണ്ടരക്കോടി വര്‍ഷത്തിലധികം വിലയുള്ള ഒരു കല്ലിന്‍റെ ഉടമയായി ഞാന്‍...! ..!,..!

രണ്ടരക്കോടി വര്‍ഷത്തിലധികം വിലയുള്ള കല്ല്‌.

ഇനി മടക്കം. .  തടാകത്തില്‍ നിന്ന് പടികള്‍ വേറൊരു ദിശയിലൂടെ പുറത്തേക്ക്. ചരിത്രത്തിന്റെ ഇരുളില്‍ നിന്ന് ഞങ്ങള്‍ വര്‍ത്തമാനത്തിന്റെ വെളിച്ചത്തിലേക്ക് വന്നു. അവിടെ ട്രെയിന്‍ ഞങ്ങളെ കാത്തു കിടക്കുന്നുണ്ടായിരുന്നു . എല്ല്ലാവരും ചരിത്രപരമായ നിശബ്ദതയോടെ അതില്‍ കയറിയിരുന്നു. അപ്പോള്‍ അങ്ങകലെ മലകള്‍ക്കപ്പുറത്ത്   അതേ ചിരപുരാതീനമായ ഗംഭീര്യത്തോടെ  ചുവന്നു തുടുത്ത് സൂര്യന്‍ വിശ്രമിക്കാന്‍ ചായുകയായിരുന്നു..!








Wednesday 7 November 2012

ഏഴാം കടലിനക്കരെ .

കുട്ടിക്കാലത്ത് , ഏഴാംകടലിനക്കരെ എന്ന സിനിമ കണ്ടിറങ്ങിയപ്പോള്‍ തുടങ്ങിയ മോഹമാണ് ;ഡോള്‍ഫിനുകളെ അടുത്തുകാണുക എന്നത്.എന്തൊരു ഓമനത്വമാണ് അവയുടെ മുഖത്ത്..,ഒടുക്കത്തെ ബുദ്ധീം.ഇപ്പോള്‍  ഒരവസരം കിട്ടിയപ്പോള്‍ സന്തോഷത്തോടെ പുറപ്പെട്ടു.
 ഒമാന്‍റെ കടലോരങ്ങളില്‍ നിന്ന് കുറച്ചു ഉള്ളിലേക്ക് പോയാല്‍ ഇവയെ കൂട്ടത്തോടെ കാണാനാവും. ഇവിടെ പ്രധാനമായും  രണ്ടു തരത്തിലുള്ള ഡോള്‍ഫിനെയാണ് കാണാന്‍ കഴിയുക.സ്പിന്നര്‍ ഡോള്‍ഫിനും, ബോട്ടില്‍ നോസ് ഡോള്‍ഫിനും.  ഇവിടെ അത് ടൂറിസമായി വികസിപ്പിച്ചിരിക്കുന്നു.  ബോട്ട് സര്‍വീസുമായി ധാരാളം ഏജന്‍സികള്‍ അവിടെ ഉണ്ട്. തലയെണ്ണി അവര്‍ ഒരു നിശ്ചിത ചാര്‍ജ്‌ ഈടാക്കും. മറീന ബന്ദര്‍ എന്ന ബോട്ട് ജെട്ടിയില്‍ നിന്നാണ് ഞങ്ങള്‍ പുറപ്പെടുന്നത്. ഗ്രൂപ്പുകളായി പോകുന്നവര്‍ക്ക് പ്രധാനമായും രണ്ടു തരത്തിലുള്ള ബോട്ടുകള്‍ ലഭ്യമാണ്. ഒന്ന് സ്പീഡ്‌ ബോട്ട്, മറ്റൊന്ന് മരം കൊണ്ട് നിര്‍മ്മിച്ച ,സാവധാനം ഒഴുകിപ്പോകുന്ന dhow. ഞങ്ങള്‍ സ്പീഡ്‌ ബോട്ട് തിരഞ്ഞടുത്തു.പോകുന്ന പോക്കിന് ഒരു ഓളം വേണ്ടേ...?




ഇതാണ് മരം കൊണ്ടുണ്ടാക്കിയ DHOW.
കുറച്ചു ഇംഗ്ലീഷ് കാരടക്കം ഞങ്ങള്‍ ഇരുപതോളം പേരുണ്ട് ബോട്ടില്‍ .എല്ലാരും കളിയും ചിരിയുമായി ഡ്രൈവനെ കാത്തിരുന്നു.  (ഡ്രൈവര്‍ ബഹുവചനമാകയാല്‍ ഡ്രൈവന്‍ എന്ന് വേണം പ്രയോഗിക്കാണെന്ന് vkn.) ഒടുവില്‍ ആളെത്തി.നല്ലൊരു തമാശക്കാരന്‍ ഒമാനി. സേഫ്ടി യെക്കുറിച്ച് ചെറിയൊരു ക്ലാസിനു ശേഷം എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്തു. ഒറ്റക്കുതിപ്പ്....! വെള്ളത്തുള്ളികളെ പളുങ്കുമണികള്‍ പോലെ ചുറ്റും തെറിപ്പിച്ചുകൊണ്ട്‌ ബോട്ട് വെള്ളത്തിനു മീതെ പറന്നു.കുറച്ചു നേരം കൊണ്ട് ഞങള്‍ കുറെ ദൂരം പോയി. ബോട്ടിന്റെ വേഗത കൊണ്ട് പാല്‍പ്പത പോലെ നുരഞ്ഞ്..പതഞ്ഞ് കടല്‍ ....പിന്നില്‍ .

ഹാ...നീല..നീലക്കടല്‍ ..!നീല നീല ആകാശം...അകലെ ചില മലകള്‍ ..! പ്രകൃതിയുടെ നീല ഭാവങ്ങള്‍ ..!സുന്ദരമായ കടല്‍ നീലക്കാഴ്ചകള്‍ . ചില മലകള്‍ കടല്‍ കാറ്റിനാല്‍ ചില പ്രത്യേക ആകൃതിയില്‍ രൂപാന്തരം  കൊണ്ടിരിക്കുന്നു. 
അതിനിടയില്‍  കുടിക്കാന്‍ പെപ്സിയും,ജൂസും വന്നു.



കുറെ ദൂരം  ചെന്നപ്പോള്‍ മലകലെല്ലാം കാഴച്ചയില്‍ നിന്ന് മറഞ്ഞു.ചുറ്റും  കടല്‍ നീല മാത്രം. ഡ്രൈവര്‍ ബോട്ടിന്റെ വേഗം കുറച്ചു.എല്ലാരും  ചുറ്റും നോക്കി. അതാ.......ഒരു ഡോള്‍ഫിന്‍ കുട്ടന്‍  അകലെ വന്നു നിന്ന് ഞങളെ എതിരേല്‍ക്കുന്നു. കുറച്ചു നേരം ബോട്ടിനോപ്പം വന്ന് അവന്‍ മറഞ്ഞു.


എല്ലാരും  കാമറ എല്ലാം റെഡിയാക്കി കാത്തിരുന്നു.അതാ വരുന്നു..ഒരു കൂട്ടം ഡോള്‍ഫിനുകള്‍ .ആദ്യം വന്നയാല്‍  ഇവരെയെല്ലാം വിളിക്കാന്‍ പോയതാണെന്ന് തോന്നുന്നു.പതുക്കെ ചലിക്കുന്ന ബോട്ടിനു സമാന്തരമായി അവര്‍ നീങ്ങുന്നു..,ചാടുന്നു..,മറിയുന്നു. കുറെയെണ്ണം  ഞങ്ങള്‍ക്കു വഴി കാട്ടാനെന്ന പോലെ ബോട്ടിനു മുന്നിലും.ഒന്നിനും ഒരു പേടിയുമില്ല. ഡോള്ഫിനുകള്‍ക്ക് മനുഷ്യരെ ഇഷ്ടമാണത്രേ .കടലില്‍ വഴിതെറ്റി അലയുന്നവരെ ഡോള്‍ഫിന്‍ വഴികാട്ടി രക്ഷിച്ച കഥയൊക്കെ ഓര്‍ത്തു പോയി.

എന്തൊരു ഓമനത്വമാണ് അവയുടെ മുഖത്ത്.കുറെ സമയം ഞങളുടെ ചുറ്റിലും  ചാടി മറിഞ്ഞു അവര്‍ .ഡ്രൈവര്‍ എന്‍ജിന്‍ ഓഫ്‌ ആക്കി. ഒരു മണിക്കൂറോളം ഞങ്ങളും   ,ഡോള്‍ഫിനുകളും കടലലകളില്‍ ചാഞ്ചാടിയങ്ങനെ..അങ്ങനെ....!
പിന്നെ മടക്കം. കടല്‍ കാറ്റേറ്റു എല്ലാരും  ക്ഷീണിച്ചിരിക്കുന്നു.
ഞാന്‍ പതിയെ ദേവൂന്റെ പോക്കറ്റും ,കയ്യിലിരുന്ന പെപ്സി ബോട്ടിലും പരിശോധിച്ചു. അതില്‍ ഡോള്‍ഫിന്‍ കുഞ്ഞെങ്ങാനുമുണ്ടെ ങ്കിലോ ............?

അത് പഴയൊരു കഥയാ. എന്താ സംഭവംന്നറിയണേല്‍ ഇവിടെ പോയാല്‍ മതി.

Tuesday 6 November 2012

നീയില്ലായ്മയുടെ ശിശിരം.

ദയവായി 
പതുക്കെ പാടുക 
കാരണം ,
നിങ്ങള്‍ പാടുന്നത്
ഖിന്നതയാല്‍ നേര്‍ത്തു പോയ 
എന്റെ നിശ്വാസങ്ങള്‍ക്കു 
മുകളിലേക്കാണ് 
എന്റെ കണ്ണുകളിലേയ്ക്കു വന്ന്
ഉറങ്ങാനല്ലാതെ 
ആ ഗീതികള്‍ക്ക് 
ഇപ്പോള്‍ മറ്റൊന്നിനുമാവില്ലല്ലോ .!

പറയൂ ,
വാക്കുകള്‍ നരച്ചു പോയ 
ഈ പുസ്തകത്തിലെ വരികള്‍ 
നിങ്ങള്‍ക്കു വായിക്കാനാവുന്നുണ്ടോ ..?
എന്റെ സ്വപ്നങ്ങളായിരുന്നവ.

ശിശിരത്തില്‍ പക്ഷികള്‍ 
ചില്ലകളിന്മേല്‍ ഉദാസീനരാകും 
നിനക്കറിയാമോ ?
നീയില്ലായ്മയുടെ വേളകളില്‍ 
ഞാന്‍ തന്നെ 
ശിശിരമാകുന്നെന്ന്.!

ഒളിക്യാമറാവിവാദം.

''അമ്മേ........അമ്മേ............! യ്യോ...........ഓടിവാ..., ഒന്നോടി വാ അമ്മേ...............അമ്മേഏഏഏഏഏഏ.........!!!''

കുളിമുറിയുടെ വാതിലില്‍ മുട്ടും,ചവിട്ടും, കൂട്ടുവിളീം...!

പന്ത്രണ്ടു വയസ്സുകാരി മകള്‍ ചന്ദനയാണ്.തറവാട്ടിലെ കുറ്റിയടര്‍ന്നു പോയ കുളിമുറിയില്‍ കുളിക്കാന്‍ കയറിയപ്പോള്‍ അവള്‍ തന്നെ പറഞ്ഞിട്ടാണ് ഞാന്‍ പുറത്തുനിന്നു കൊളുത്തിട്ടത്. ഗള്‍ഫിലെ അവധിദിവസങ്ങളില്‍ പന്ത്രണ്ടുമണിയായാലും  തട്ടിയുരുട്ടി ,കുലുക്കിവിളിച്ചിട്ടല്ലാതെ എണീക്കാത്ത മക്കള്‍ ഇവിടെ ഏഴെട്ടു മണിയാവുമ്പോഴേക്കും വിളിക്കാതെ തന്നെ എണീക്കുന്നതും ,രാവിലെതന്നെ കുളിച്ച് അമ്മാമയുടെ കൂടെ അമ്പലത്തില്‍ പോകുന്നതും കണ്ട്ആനന്ദതുന്ദിലയാണ് ഞാന്‍.,. (അമ്പലത്തീന്നു കിട്ടുന്ന നെയ്പായസം തിന്നാനാണ് പോകുന്നതെന്ന കാര്യം ആരോടും പറയണ്ടാന്നു കുട്ട്യോള്‍ പറഞ്ഞിട്ടുണ്ട്.ഞാനാരോടും പറയുന്നില്ലെന്റപ്പാ..!)

ദേവൂട്ടി രാവിലെ തന്നെ മണല്‍മാഫിയപ്പണി തുടങ്ങിക്കഴിഞ്ഞു. അമ്മാമയുണ്ടാക്കുന്ന ചിരട്ടപ്പുട്ടിനേക്കാള്‍ ഭംഗിയും ,മുഴുപ്പും തന്റെതിനാണെന്ന ഉറച്ച തീരുമാനത്തിലണവള്‍..,.

ഞാനാണെങ്കില്‍ നല്ല നാടനരിപ്പൊടി കൊണ്ട് അമ്മയുണ്ടാക്കിയ ചിരട്ടപ്പുട്ടും ,ചെറുകദളിപ്പഴവും ,തേങ്ങവറുത്തരച്ചു ചേര്‍ത്ത നല്ല എരിവുള്ള കടലക്കറിയും മേശമേല്‍ നിരത്തി വെച്ച് ,അവ മൂന്നും പലരീതിയില്‍ ചേര്‍ന്നാലുണ്ടാവുന്ന അനന്തസാദ്ധ്യതകളെക്കുറിച്ച് ഗഹനമായാലോചിച്ചുകൊണ്ട്  ചുടുചായ സാവധാനം മൊത്തിക്കുടിക്കാന്‍ തുടങ്ങിയിട്ടേയുള്ളൂ. അപ്പോഴാണ്‌ ചന്ദൂന്റെ മുട്ടും ,തട്ടും കൂട്ടുവിളീം.
‘’അമ്മേ..................അമ്മേ................വേഗം ഒന്നോടി വാ.’’ കുളി കഴിഞ്ഞിറങ്ങാന്‍ സമയമായില്ല; വല്ല പല്ലിയെയോ പഴുതാരയെയോ കണ്ടിട്ടാവും ന്നു കരുതി ഞാന്‍ ചെന്ന് വാതില്‍ തുറന്നു. അപ്പഴല്ലേ കാഴ്ച-- പാതി കുളിച്ച് ,സോപ്പുപതപ്പിച്ച ദേഹത്തുകൂടി ഡ്രെസ്സെല്ലാം വാരിയണിഞ്ഞു നില്‍പ്പാണ് അവള്‍. മുഖത്ത് വലിയ പരിഭ്രമം.  ‘എന്താടീ ..? എവിടെ പഴുതാര..?’ ഞാന്‍  ചോദിച്ചു. ‘’അതൊന്നുമല്ല അമ്മേ. അമ്മേ.., ദേ നോക്കിക്കേ ...കണ്ടോ ഒളികാമറ ...!’’ ഞാന്‍ ഞെട്ടി. ങേ .............എന്റെ വീട്ടിലോ! ഒളികാമറയോ........! നശിച്ച ലോകം......! പേ പിടിച്ചവന്‍മാര്.....! ആരാടാ ..? വാടാ...! എല്ലാത്തിനേം ഞാന്‍ വെടിവെച്ച് കൊല്ലും. അരിഞ്ഞുകളയും എല്ലാത്തിനേം...! ഭൂമി കറങ്ങുന്നതിന്റെ വേഗത കൂടി ..! യ്യോ എന്റെ തല കറങ്ങുന്നൂ.........! തോക്കെവിടെ ..? അരിവാളെവിടെ..? അയ്യോ...അയ്യോ................!!!

വാതിലിലില്‍ മുറുക്കെപ്പിടിച്ച് , കണ്ണുതിരുമ്പി ഒന്നും കൂടി നോക്കി .ശരിയാ ..കുളിമുറിയുടെ ചുമരില്‍....,.... ചെറിയ ഓട്ടയൊക്കെയായിട്ട്.... ഒരു ഒളി  ---- !  ങേ .........! ഹ്ഹ്ഹ്ഹ്ഹഹഹ ഹാ.....! തലകറക്കം നിന്നു. ഭൂമി സാധാരണ സ്പീഡില്‍ കറങ്ങാന്‍ തുടങ്ങി. ഞാന്‍ തോക്ക് ,വെട്ടുകത്തി ,അരിവാള്‍ എന്നിവ മനസ്സീന്നു താഴെയിട്ടു. ലോകം പതിയെ പുഞ്ചിരിച്ചു...... ഒരു കുഞ്ഞു വേട്ടാളന്‍ മെല്ലെ പറന്നു വന്ന് .....തന്റെ കൂട്ടിലേക്ക്  കയറിപ്പോയി....!!!
വാ............വാ........എല്ലാരും വന്നിരുന്നോളൂ .ഒരു ആമക്കഥ പറഞ്ഞു തരാം.ആമയുടെയും  മുയലിന്റെയും കഥയല്ല ; ഞങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ ആമയെ കാണാന്‍ പോയ കഥ.




ഒമാനിലെ സൂര്‍ എന്ന സ്ഥലത്താണ് ഇവയെ കാണാന്‍ കഴിയുക. ഒമാനിന്റെ കിഴക്കെയറ്റത്തുള്ള Ras al Hadd എന്ന കടല്‍ത്തീരത്താണ് ഇവ മുട്ടയിടാന്‍  വരുന്നത്. കടല്‍ത്തീരത്തെ മണലില്‍ വലിയ കുഴികലുണ്ടാക്കി ,അതില്‍ മുട്ടയിട്ട്,മണല്‍  കൊണ്ട് മൂടി അവ തിരിച്ചു പോകും.പിന്നീട്ട് കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങി കൂട്ടത്തോടെ മാര്‍ച്ച് ചെയ്തു കടല്‍ വീട്ടിലേക്കു പോകും.രാത്രിയിലാണ് ആമ  മുട്ടയിടാന്‍ കരയിലേക്ക് വരിക. അതുകൊണ്ട് വൈകുന്നേരം അഞ്ചു മണിയോടെ ഞങ്ങള്‍ രണ്ടു വണ്ടികളിലായി വീട്ടില്‍ നിന്നിറങ്ങി. രണ്ടര മണിക്കൂര്‍ യാത്ര കഴിഞ്ഞു അവിടെ എത്തി. പെരുന്നാള്‍ അവധിയായത് കൊണ്ട് ധാരാളം പേര്‍ വന്നിട്ടുണ്ട് ആമയെ കാണാന്‍.,. മഴ പെയ്ത കാരണം  നല്ല തണുപ്പും.

ഓരോ ഗ്രൂപുകളായി തിരിച്ചിട്ടാണ് ആമയെ കാണിക്കാന്‍ കൊണ്ട് പോവുക.,കൂടെ ഒരു ഒമാനി ഗൈഡും . കുറെ  സമയം  കാത്തിരുന്നപ്പോള്‍ ഞങ്ങളുടെ  ഊഴമായി.ശബ്ദമുണ്ടാക്കരുത്,ഫോട്ടോഎടുക്കുമ്പോള്‍ ഫ്ലാഷ് പാടില്ല..അങ്ങനെ കുറെ നിര്‍ദ്ദേശങ്ങള്‍ തന്നതിനു  ശേഷം ഗൈഡിന് പിന്നാലെ ഞങ്ങള്‍ കടല്‍ തീരത്തേക്ക് നടന്നു. ഗൈഡിന്റെ കയ്യിലുള്ള ടോര്‍ച്ച് ലൈറ്റ് മാത്രം.വേറെ വെളിച്ചമൊന്നും അവിടെ  ഇല്ല .

നല്ല കാറ്റും..,തണുപ്പും. കടലും അധികം ഒച്ച വെക്കാതെ കുഞ്ഞു കുഞ്ഞോളങ്ങളെ എന്റെ കാലിലേക്കിട്ടു തന്നു. എല്ലാരും  ആകാംക്ഷയോടെ  നടക്കുകയാണ്. അപ്പോള്‍ ഗൈഡ്‌ ഒരു ഭാഗത്തേക്ക് ടോര്‍ച്ച് തെളിച്ചു കാണിച്ചു.നോക്കിയപ്പോഴുണ്ട് തെങ്ങ് വെക്കാന്‍  കുഴിച്ച വല്ല്യൊരു കുഴിയില്‍ സദ്യക്ക് പായസം വെക്കുന്ന വല്ല്യൊരു പായസച്ചരക്ക് കമിഴ്ത്തി വെച്ചിരിക്കുന്നു. അതുണ്ട് പതിയെ അനങ്ങുന്നു.കണ്ണ് തിരുമ്പി ഒന്നും  കൂടെ നോക്കി. ഹി .ഹി ...ചമ്മിപ്പോയി..! അതാണത്രേ നമ്മള്‍ കാണാന്‍ വന്ന ആമക്കുഞ്ഞമ്മ...!ഹോ..എന്തൊരു വലിപ്പം..! കുഞ്ഞമ്മയല്ല ; വല്യമ്മ തന്നെ..!പങ്കായം പോലെ പരന്ന കാലുകള്‍ കൊണ്ട് പതുക്കെ കുഴി വലുതാക്കുകയാണ്. തെങ്ങിന്‍ കുഴിയോളം ഉണ്ട് വലിപ്പം.





എല്ലാരും വേഗം  കുഴിയുടെ ചുറ്റും  കൂടി . ഫോട്ടോ  എടുക്കുന്ന തിരക്ക്..., ആശ്ചര്യ ശബ്ദങ്ങള്‍ ..! ആമവല്യമ്മ -ഇതൊക്കെ ഞാനെത്ര കണ്ടതാ -എന്ന ഭാവത്തില്‍ കുഴി വലുതാക്കിക്കഴിഞ്ഞ് ,മുട്ടയിടീല്‍ തുടങ്ങിയിരിക്കുന്നു.ഗൈഡ്‌ എല്ലാവരെയും കുറച്ചു അകറ്റി നിറുത്തി .കുറച്ചു കഴിഞ്ഞപ്പോള്‍ വല്യമ്മ പതിയെ എണീറ്റ്‌, പരന്ന കാലുകള്‍ കൊണ്ട് ,മണല്‍ തെറിപ്പിച്ചു മുട്ടകള്‍ മണല്‍ കൊണ്ടുമൂടാന്‍ തുടങ്ങി.ശേഷം ഞങ്ങളെയൊക്കെ പുച്ഛഭാവത്തില്‍ ഒന്ന് നോക്കി ,തലയുയര്‍ത്തിപ്പിടിച്ച് കടലിലെക്കിറങ്ങി തുഴഞ്ഞു പോയി. അതാ..അപ്പുറത്ത് വേറെയും കുഴികളും  ആമകളും. ഒരിടത്ത് ആമക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങിപ്പോകുന്നതും  കണ്ടു.





എല്ലാം  കണ്ട് തിരിച്ചു വണ്ടിയിലെത്തി. ഞങ്ങള്‍ മടങ്ങി ...കുറെ വഴിയെത്തി.അപ്പോഴല്ലേ  രസം..!
എന്റെ ചെറിയ വികൃതി- ദേവൂട്ടി ഇത് നോക്ക്യേ ..ന്നും പറഞ്ഞ് എന്തോ ഒന്ന് ഉയര്‍ത്തിക്കാണിക്കുന്നു. നോക്കിയപ്പോഴുണ്ട് കുഞ്ഞൊരു ആമക്കുട്ടി...അവളുടെ പാന്റിന്റെ പോക്കെറ്റീന്നെടുത്തു കാണിക്കുന്നു. അവള്‍ ഒന്നിനെ അവിടെ നിന്നും ആരും കാണാതെ പൊക്കി....!! ഇനിയിപ്പോ..തിരിച്ചു പോകാന്‍ വയ്യ. അങ്ങനെ അതിനെയും  കൊണ്ട് ഞങ്ങള്‍ വീട്ടിലേക്കു പോന്നു.
പാവം ആമക്കുട്ടി...! ഇപ്പോള്‍ അത് ദേവൂന്റെ കളിക്കൂട്ടായി വീട്ടിലുണ്ട്. നാളെ അതിനെ കടലില്‍ കൊണ്ടു വിടണം. ദേവു സമ്മതിക്കില്ല്യ.. ! ന്നാലും....!!







ഇതിനെയായിരിക്കും മിക്കവാറും ദേവൂട്ടി അടിച്ചു മാറ്റിയത്.


ദേവൂട്ടീം ,ആമൂട്ടീം