ഓര്‍മ്മകളും, കിനാവും,നിലാവും പുഞ്ചിരിക്കുന്നു ... ജാലകം ഞാനടയ്ക്കില്ല.......! അലയൊതുങ്ങുന്നതും.., നിലാവുദിക്കുന്നതും ..നോക്കി വെറുതെ ഞാനിവിടെ..!.

Sunday, 1 April 2012

അനുസരണയുള്ളവള്‍

യാത്രയുടെ
ആകാശത്തിന്‍ ചുവടെ
നീ നീട്ടിയ പിഞ്ഞാണത്തില്‍
ഞാന്‍
അനുസരണ
പാനം ചെയ്തുകൊണ്ടേയിരുന്നു.

സങ്കീര്‍ണ്ണമായ
പിരിയന്‍വഴികളുടെ കഠിനതകള്‍
എന്നെ മയപ്പെടുത്തി.
ഞാന്‍ അനുസരണയുള്ളവളായി-
നിന്റെ അരപ്പട്ടയുടെ
കൊളുത്തുപോലെ,
ആത്മാവിന്
എത്തിച്ചേരാന്‍ കഴിയുന്ന
ആഴം വരെ.

എന്നിട്ടും ,
പുതുതായി തയ്പ്പിച്ച
കുപ്പായത്തിന്‍
പൊട്ടിയ സൂചിയായി
ഞാനുപേക്ഷിക്കപ്പെട്ടു.
അനുസരണയോടെ,
ഖിന്നതയുടെ അന്ധകാരത്തില്‍
കൂനിക്കൂടിയിരുന്നു.

മുറിവുകള്‍
കൂടുകളിലേക്കു മടങ്ങും.
അന്ന്
ഞാനീ സ്വപ്നത്തിന്റെ
അന്ത്യഭാഗം കടന്നുപോകും .
ചിലപ്പോള്‍ ,
അന്ധകാരം എനിക്ക്
കവിതകള്‍
തിരിച്ചു നല്‍കിയേക്കാം ..!

Saturday, 24 March 2012

വേനല്‍ക്കിനാവ്


ചുഴലിയാടും
കരിയിലക്കാറ്റില്‍
വേനല്‍ വേരിനെ
തേടിയെത്തുന്നൂ..
ഒറ്റയൊറ്റയായ്‌
വീശുന്ന കാറ്റില്‍
വേവു നീറ്റുന്ന
കല്‍മണം മാത്രം...!

ഇല പൊഴിഞ്ഞോരോ
വേനല്‍ ചെരുവിലും
കനലു പോലെ
മിഴിനീരു പൂക്കുന്നൂ
നീരുവറ്റിയ
മേഘമേല്‍ക്കൂരയില്‍
തൂങ്ങിയാടുന്നു
നോവിന്റെ നൂല്‍ക്കയര്‍ .

പുല്‍ത്തളിരും
പുഴപ്പച്ചയും തേടി
വെറുതെയലയുന്നു
ഒരു പാഴ്വിലാപം
വേനല്‍പ്പാത-
യൊരൊറ്റ മരത്തിന്റെ
ഇല്ലാത്തണല്‍ തേടി
പൊള്ളി മറയുന്നു.

വേരുണങ്ങാതെ
കാത്തു വെച്ചിത്ര നാള്‍
തീ മണക്കുന്ന 
കാറ്റിലീ ചില്ലകള്‍ ,
എത്ര നേരം കൊഴിയാതിരിക്കും ?
എത്ര മൂകം കിനാവുകള്‍ കാണും ?
എത്ര തീവ്രം തപിക്കും ഇനി-
യെത്ര നാള്‍ കാത്തിരിക്കും ?

ഒരു നാള്‍ -
വേനല്‍നോവിന്റെ
തീക്കുന്നു താണ്ടി
ഒരു മഴ,യീ
വഴിയേ തിമിര്‍ക്കും
നിന്റെ ദുഖപ്പുറന്തോടു നീക്കി
ഈ കലങ്ങിയ
മൌനം തകര്‍ക്കും.
അന്നു  ഞാനീ-
പ്പുതുമണ്ണിലൂടെ
നിന്റെ വേരായി
ആഴത്തില്‍പ്പടരും.
അന്നു  നിന്നിലെ
ചില്ലകള്‍ പൂക്കും.
പൂക്കളില്‍ ഞാനെന്‍
സ്വപ്നം മണക്കും.

Thursday, 22 March 2012

എഴുന്നേല്‍ക്കു കൂട്ടുകാരീ

'എന്തിനാണ്  ഞങ്ങളെയിങ്ങനെ...? '
ആത്മാവില്‍ തീ കൊളുത്തുന്ന 
അതേ ചോദ്യം...!
-ദുഃഖം വിണ്ട ചുണ്ടുകളില്‍  നിന്ന്,
തീവ്ര വ്യഥയാല്‍ നാവുകള്‍ 
ബന്ധിക്കപ്പെട്ടിരുന്നിട്ടും .

ഉത്തരം നല്‍കാതെ 
പൊള്ളയായ മരക്കുതിരകളെയും
തെളിച്ച്‌, തെരുവിലൂടെ ആള്‍ക്കാര്‍ 
തലകുനിച്ചു കടന്നു പോകുന്നു.

മുറിവുകളാണോ ഈ പാതയെ ഒഴുക്കുന്നത്..?
ഞങ്ങളുടെ തേങ്ങലുകളില്‍ നിന്ന് 
പൂമ്പാറ്റകള്‍ പാറി ചേക്കേറുന്നത് 
ഏത് അചേതനയിലേക്കാണ്..?
ഞങ്ങളുടെ ഒളിയിടങ്ങളില്‍ നിന്ന് 
പടര്‍ന്നിറങ്ങിയ ചോര 
ഈ തെരുവു മുഴുവന്‍ നിറഞ്ഞാലും 
നിങ്ങള്‍ ,നിങ്ങളുടെ പൊള്ളയായ  മരക്കുതിരപ്പുരത്ത്
തല കുനിച്ചു തന്നെ കടന്നു പോകും.
-ഉത്തരത്തിനു നേര്‍ക്ക്‌ 
ഒരടയാളം പോലും ചൂണ്ടിത്തരാതെ .

ഈ നഗരത്തിനൊരു ചൂണ്ടയുണ്ട് .
ഞങ്ങളെയല്ലാതെ അതു വേട്ടയാടുകയില്ല.
പകലുണര്‍വ്വിന്റെ വേളയില്‍ പോലും 
ചൂണ്ട അതിന്റെ ഇരയെ കോര്‍ത്തെടുക്കും.
നഗര വാതില്‍ക്കല്‍ നായ്ക്കള്‍ 
ഓലിയിട്ടു പിന്മാറും.
ആത്മാവില്‍ നിന്ന് പൊട്ടിച്ചിതറുന്ന ചോദ്യവുമായി 
ഖിന്നതയുടെ അന്ധകാരത്തില്‍ 
ഞങ്ങള്‍ കൂനിക്കൂടിയിരിക്കുന്നു .

വഴിയരികില്‍ 
ഞാവല്‍ക്കാടുകള്‍ക്കു നേരെ 
മഴയടുക്കുന്നു.
ഞങ്ങളുടെ പാട്ടുകാരികള്‍ 
മുറിവിന്റെ കവിത പ്രാര്‍ഥിച്ചു തീര്‍ന്നിരിക്കുന്നു.
ഇപ്പോള്‍-
സഹനത്തിന്റെ ദൂത 
മടങ്ങിവന്നു .
ഇനി മുഖമില്ലാതെ ഞങ്ങള്‍
മുറിവിന്റെ ഇരുട്ടിലേക്ക് മടങ്ങേണ്ടതില്ല.
ഖിന്നതയെ പിഴുതെടുത്ത് 
ഉത്തരങ്ങള്‍ സ്വയം കണ്ടെത്തി 
ഞങ്ങള്‍ക്കിനി യാത്ര തുടങ്ങാം .
വഴിവിളക്കുകള്‍ എണ്ണയൊഴിച്ചു തെളിക്കാം
ദീര്‍ഘ ദീര്‍ഘം കരഞ്ഞ 
പാതകള്‍ പിന്‍തള്ളാം.

എഴുന്നേല്‍ക്കു കൂട്ടുകാരീ ..,
സങ്കീര്‍ണ്ണമായ
 നമ്മുടെ പിരിയന്‍ വഴികളുടെ 
കഠിനതകളെ നമുക്ക് ശേഖരിക്കേണ്ടതുണ്ട് .
പാതയരികില്‍ വിരിഞ്ഞു നില്‍ക്കുന്ന ലില്ലിപ്പൂക്കളെ
വാടാതെ കാക്കേണ്ടതുണ്ട് .
പരാജിതരുടെ ദയനീയ ഘോഷയാത്ര 
കടന്നു പൊയ്ക്കോട്ടേ.
നമുക്ക് തുടങ്ങാം പുതിയൊരു യാത്ര.
കാപട്യം കോലം മാറ്റാത്ത 
ഒരു സ്വരമെങ്കിലും ..
ഞങ്ങള്‍ക്ക് വേണ്ടി പാടാനുണ്ടാകുമോ..
സാന്ത്വനമായൊരു യാത്രാഗാനം ...?

വേനല്‍ക്കിനാവ്


ചുഴലിയാടും
കരിയിലക്കാറ്റില്‍
വേനല്‍ വേരിനെ
തേടിയെത്തുന്നൂ..
ഒറ്റയൊറ്റയായ്‌
വീശുന്ന കാറ്റില്‍
വേവു നീറ്റുന്ന
കല്‍മണം മാത്രം...!

ഇല പൊഴിഞ്ഞോരോ
വേനല്‍ ചെരുവിലും
കനലു പോലെ
മിഴിനീരു പൂക്കുന്നൂ
നീരുവറ്റിയ
മേഘമേല്‍ക്കൂരയില്‍
തൂങ്ങിയാടുന്നു
നോവിന്റെ നൂല്‍ക്കയര്‍ .

പുല്‍ത്തളിരും
പുഴപ്പച്ചയും തേടി
വെറുതെയലയുന്നു
ഒരു പാഴ്വിലാപം
വേനല്‍പ്പാത-
യൊരൊറ്റ മരത്തിന്റെ
ഇല്ലാത്തണല്‍ തേടി
പൊള്ളി മറയുന്നു.

വേരുണങ്ങാതെ
കാത്തു വെച്ചിത്ര നാള്‍
തീ മണക്കുന്ന
കാറ്റിലീ ചില്ലകള്‍ ,
എത്ര നേരം കൊഴിയാതിരിക്കും ?
എത്ര മൂകം കിനാവുകള്‍ കാണും ?
എത്ര തീവ്രം തപിക്കും ഇനി-
യെത്ര നാള്‍ കാത്തിരിക്കും ?

ഒരു നാള്‍ -
വേനല്‍നോവിന്റെ
തീക്കുന്നു താണ്ടി
ഒരു മഴ,യീ
വഴിയേ തിമിര്‍ക്കും
നിന്റെ ദുഖപ്പുറന്തോടു നീക്കി
ഈ കലങ്ങിയ
മൌനം തകര്‍ക്കും.
അന്നു  ഞാനീ-
പ്പുതുമണ്ണിലൂടെ
നിന്റെ വേരായി
ആഴത്തില്‍പ്പടരും.
അന്നു  നിന്നിലെ
ചില്ലകള്‍ പൂക്കും.
പൂക്കളില്‍ ഞാനെന്‍
സ്വപ്നം മണക്കും.

Monday, 2 January 2012

അനന്തരാവകാശം.




കവിത എനിക്ക് 
ആധി
അനന്തരാവകാശമായി നല്‍കി.

മനസ്സിലെ വ്രണം
എന്നെ കൊല്ലാതിരുന്നെങ്കിലെന്ന് 
എത്ര മേല്‍ ഞാന്‍ ആശിച്ചു .
എന്റെ പ്രാര്‍ത്ഥനക്ക് 
പന്തല്‍ കെട്ടാന്‍ 
ഒരാകാശം മതിയായില്ല.

രാവു കടന്നു പോകുന്നു,
തിരകളിലൊഴുകുന്ന കടല്‍പ്പറവകള്‍ .
അവയുടെ കണ്ണിണകള്‍ക്കിടയില്‍ 
തിരയ്ക്കെതിരെ ഒരു തീര്‍പ്പുണ്ട്.

മൌനത്തിന്റെ മറയെ 
കടലിലൊഴുക്കാന്‍ തിരമാലകള്‍ക്കായില്ല;
തീര്‍ച്ചയുടെ നൂലുകളിലൊന്നില്‍ 
ഞാന്‍ മുറുകെ പിടിച്ചുമില്ല.

ഹേ,ദേശമേ 
എന്നെ കാത്തിരുന്നാലും .
എന്റെ ആധികളുമായി 
ഞാനിതാ ഓടിയെത്തുകയായി. 

Tuesday, 29 November 2011

മരുഭൂമി തേങ്ങുമ്പോള്‍ .





ഹേ 
സുപ്രസുവായ കാമുകാ..,
എന്നില്‍ കാമനകള്‍ വിലപിക്കുന്നു.
ഒരു കൊള്ളിയാന്‍ മിന്നുന്നു.
നമുക്കിടയില്‍ എന്താണ് ?
മണ്‍നിറമുള്ള മുട്ടകളിന്‍മേല്‍ 
അടയിരിക്കുന്ന ഫാല്‍കന്‍പക്ഷികളും 
എന്റെ കവാടത്തിനു മുന്നില്‍ 
തിടംവെക്കുന്ന ചുഴലികളുമല്ലാതെ.!

ഹാ,
മലമുകളില്‍ നിന്നിറങ്ങിവരുന്ന 
പ്രിയമാന്ത്രികാ ,
നിന്റെ നിശ്വാസവേഗങ്ങള്‍ 
എന്നില്‍ അലകളുണര്‍ത്തട്ടെ.
അലകളലകളായ് പടര്‍ന്ന്,
ഉന്മാദത്തിന്റെ പിരമിഡുകള്‍ പണിതുയര്‍ത്തി ,
നിന്നില്‍ ഞാനുയിര്‍ക്കട്ടെ.

ഹേ.,
ഉന്മത്തതയുടെ വിളവെടുപ്പുകാരാ..,
നിന്റെ പ്രേമവായ്പ്പുകള്‍
എന്നെ തലോടിയ വിദൂരഭൂതത്തില്‍ 
എന്നിലുണ്ടായിരുന്ന 
നീരൊഴുക്കുകള്‍ ..,
വൃഷ്ടി ധാരകള്‍ .., 
കളപ്പുരകള്‍ ..,
എല്ലാമെല്ലാം ..
മണല്‍ത്തരികളുടെ തിളക്കം പോലെ 
നിനക്കു പരിചിതം.

ഹോ .,
ആരാണെന്റെ നിര്‍ഭാഗ്യത്തിനു നിമിത്തമായത്....?
ആര്‍ദ്രതയുടെ താക്കോലുകള്‍ 
വീണുപോയതെങ്ങ്..?
ഇപ്പോള്‍ 
ആഗസ്റ്റ്‌ മാസത്തിലെ 
തീച്ചൂളയ്ക്കു കീഴെ 
നിഴലും ,മരീചികയും പുണരുന്ന 
എന്റെ സ്ഥലവിസ്തൃതി-
ആകാശത്തിന്റെ ലഹരിയില്‍ ,
ഭൂമിയുടെ തലകറക്കം ..!
കടിഞ്ഞാണില്ലാത്ത കാട്ടുകുതിരയെപ്പോലെ 
കരുത്തനായ എന്റെ കാമുകന്‍.! .
ഒരു കുതിപ്പിനപ്പുറം അവനുണ്ട്.
എന്റെ ഒളിയിടങ്ങളില്‍ 
ചുഴലികള്‍ തീര്‍ക്കാന്‍.
എന്നില്‍ 
ഉണര്‍വിന്റെ തൊലിയുരിഞ്ഞ്,
ഉന്മാദത്തിന്റെ കാറ്റുപായ വിടര്‍ത്താന്‍ .

പോരൂ..
എന്റെ വരണ്ട തോട്ടങ്ങളിലെ വിരുന്നുകാരാ . 
വറ്റിപ്പോയ ആറുകളെ 
നിന്റെ മഹാസമുദ്രത്തിലേക്കു വലിച്ചടുപ്പിക്കൂ.
എനിക്കൊരമ്മയാകണം
നിന്റെ നനവുകുഞ്ഞുങ്ങളെ 
പെറ്റുകൂട്ടണം.
വന്ധ്യത തുന്നിച്ചേര്‍ത്ത മണല്‍പ്പുതപ്പു കീറിയെറിഞ്ഞ്
ഒരു നീരൊഴുക്കിലുണരണം .
അസ്തമയശോഭകള്‍ക്കൊപ്പം
കുന്നിറങ്ങിവരുന്ന 
എന്റെ പ്രിയകാമുകാ..,
വരിക, 
ഇനി 
നീയെന്നിലേക്കഭിസരിയ്ക്ക ..!
എന്റെ ഗര്‍ഭത്തിലൊരു ജലവിത്തു പാക..!
ഒരു ജലച്ചുഴലിയായെന്നില്‍ നിറയ..!

Thursday, 13 October 2011

മുറിവുകള്‍ നഗരത്തെ ഒഴുക്കുന്നിടത്ത്.


പരസ്പരം പ്രേമവായ്പ്പുകളില്‍ നിന്നകന്ന്
നിങ്ങള്‍ എവിടേക്കാണ് 
യാത്രയാകുന്നത്...?
കൂടെ നടന്നവരെ 
സാഹോദര്യത്തിന്റെ ചുറ്റുവഴികളിലേക്കും
അതിഥികളെ സ്വവസതികളിലേക്കും
നയിച്ചിട്ടേ ഇല്ലെന്നതു  പോലെ ..!

നിഴലും ,മരീചികയും 
നിറയുന്ന 
ഈ ഭൂമികള്‍ ,
തലമുറകളുടെ ധൂളികള്‍ ,
സ്വപ്‌നങ്ങള്‍ ,
വൃഷ്ടി ധാരകള്‍ 
ആരുടെ നിര്‍ഭാഗ്യത്തിനാണ്
നിങ്ങള്‍ നിമിത്തമാകുന്നത്.?

യുദ്ധം 
സമസ്യകളുടെ 
കഴുത്തറക്കാന്‍ തുനിയുമ്പോള്‍ 
അമ്മമാര്‍ 
മിഥ്യകളെ മുലയൂട്ടുന്നു.
പ്രിയനെ 
മറമാടിയ മണ്ണില്‍ നിന്ന് 
ഒരു പിടി വാരിയെടുത്ത് 
വധു 
നാശത്തിലേക്ക് 
പടി ചവിട്ടിയിറങ്ങുന്നു.

മുറിവുകളാണിപ്പോള്‍  
ഈ നഗരത്തെ ഒഴുക്കുന്നത് ..!

അമ്മമാരെയും കുഞ്ഞുങ്ങളേയും കൂട്ടിക്കൊണ്ട്
ഞങ്ങള്‍ മടങ്ങുകയാണ്,
ഖിന്നതയുടെ അന്ധകാരത്തിലേക്ക് .
അന്ധകാരം ഒരു പക്ഷെ 
ഞങ്ങള്‍ക്ക് 
കവിതകള്‍ തിരിച്ചു നല്‍കിയേക്കാം.

ഇനി 
സൂര്യന്റെ അടുപ്പില്‍ നിന്ന് 
ഞങ്ങള്‍ക്ക് 
ഇരുട്ടിനെ വേവിച്ചെടുക്കേണ്ടതുണ്ട് .
കുഞ്ഞുങ്ങള്‍ക്കു 
വിശക്കുന്നു..!