ഓര്‍മ്മകളും, കിനാവും,നിലാവും പുഞ്ചിരിക്കുന്നു ... ജാലകം ഞാനടയ്ക്കില്ല.......! അലയൊതുങ്ങുന്നതും.., നിലാവുദിക്കുന്നതും ..നോക്കി വെറുതെ ഞാനിവിടെ..!.

Thursday 14 August 2014

പിന്‍വരാന്തയിലെ പിറുപിറുപ്പുകള്‍

@ ഒന്നാം പിറുപിറുപ്പ് 
---------------------------
നാറുന്നല്ലോ നിന്നെ 
നേരു വിയര്‍ക്കുന്ന 
ചൂര്.
എന്നോളമാഴത്തില്‍ 
നീ കുഴിച്ചിട്ട നുണ 
തോണ്ടിയെടുത്തപ്പോഴാവാം .

നേരു വിയര്‍ക്കുന്നൂ നീ
നേരു ചുവയ്ക്കുന്നൂ ..
നേരു കറയ്ക്കുന്നൂ ...

നേരു മണക്കുന്നൂ...
നാറുന്നല്ലോ നിന്നെ
നേരു വിയര്‍ക്കുന്ന
ചൂര്....!

**********************

@ രണ്ടാം പിറുപിറുപ്പ് 
-----------------------
എല്ലാം സംഭവിച്ചത്‌ ഈ നിമിഷം മുതലാണ്‌ .
നിറയെ പൂത്ത വേപ്പിന്‍ചില്ലകള്‍ക്കു മുകളില്‍ 
കാര്‍നിറഞ്ഞ ആകാശമേ, എനിക്കു കാണാനായുള്ളൂ.
എന്റെയാകാശം മാത്രം കറുത്തുപോയെന്നാണ് 
ഞാന്‍ കരുതിയത്‌.
തെരുവിലൂടെ 
തലകുനിച്ചു കടന്നുപോകുന്ന ഒരുവളെ 
വെറുതെ നോക്കിനില്‍ക്കുക മാത്രം ചെയ്തു.
പച്ചമരത്തിന്റെ ഗന്ധം ,അവളെ 
ഒരുവന്റെ കാല്ക്കലേക്കു മുട്ടുകുത്തിവീണ നിമിഷങ്ങളെ 
ഓര്‍മ്മിപ്പിച്ചിട്ടുണ്ടാവും.
ശീതകാലത്തെ കാറ്റും ,മഞ്ഞുനിറഞ്ഞ ഇലകളും പിന്നിലാക്കി
ഒരു രോദനമിതിലേ കടന്നുപോയിട്ടുണ്ട് ;
ഇരുള്‍നേരങ്ങളില്‍ തിരിച്ചു വരാനായിട്ടായിരിക്കും .
അതിനെ വിശദീകരിക്കാന്‍
എന്നോടാവശ്യപ്പെടരുത്.

************************

@ മൂന്നാം പിറുപിറുപ്പ് 
-----------------------------
പറയണമെന്നോര്‍ത്തത് 
നിന്നോടായിരുന്നില്ല.
പക്ഷേ, കേട്ടതു മുഴുവന്‍ നീയായിരുന്നു.
പറയാതെ വെച്ചതെല്ലാം നീ കേട്ടു .
എന്നിട്ടും ..
കേള്‍ക്കാത്തതിനെയും പറയാത്തതിനെയും 
പഴി പറഞ്ഞ്,
പിണങ്ങിക്കുതിച്ചു നീ പോകുന്നത് 
തിരിഞ്ഞുനോക്കാതെ 
ഞാനിരുന്നു കാണുന്നുണ്ട്.

****************

@ നാലാം പിറുപിറുപ്പ് 
----------------------
ഒരു തുണ്ടു നിലാവ്
പ്രണയനോവും പേറി
താഴെ പുഴയില്‍ ചാടിമരിച്ചു...!


വിരഹവേനലിന്നറുതിയില്‍
ഉടല്‍മുറിഞ്ഞ പുഴ
പകുതിയില്‍പ്പതറിയൊഴുകി,യൊടുക്ക
നിലാവിന്റെ നീലച്ചയുടലുമായ്
അടുക്കുതെറ്റിയ പ്രണയവാക്യങ്ങളുടെ
പഴകിയ കല്‍പ്പടവിലിരുന്നു
തേങ്ങുന്നു..!

**********************

@ അഞ്ചാം പിറുപിറുപ്പ്
-------------------
 ആയ്..എന്തു കൃത്യം..
ഒറ്റ വരയലിനു തന്നെ നീയത് തുണ്ടം തുണ്ടമാക്കിയല്ലോ..!
ആയ്...!
--
ദാ,എന്തോ ചുവന്നു ചുവന്നൊഴുകുന്നു ..
--
ഓ.., കാര്യാക്കണ്ട 
അത് വാര്‍ന്നുവാര്‍ന്നൊഴുകുന്ന നീ ,യെന്ന എന്തോ ആണ്.
--
ദേ,നിലത്തെന്തോ കിടന്നു പിടക്കുന്നുമുണ്ട് .
--
ഏയ്‌ ..സാരമില്ല..
അതെന്റെ പ്രാണനോ മറ്റോ ആണ്.
നടന്നോളൂ...തിരിഞ്ഞു നോക്കണ്ട

*****************

@ അവസാനത്തേതും ആറാമത്തേതും.
-------------------------
ഉണർന്നാലോർമ്മിക്കാത്ത കിനാവുകൾ 
കണ്ടുറങ്ങാൻ പോകുന്ന 
ഈ രാത്രിയുടെ അവസാനതുള്ളി 
ഞാനിറ്റു വീഴ്ത്തുക,
ഉറങ്ങാതെയുറങ്ങുന്ന
നിന്റെ കണ്ണുകളിലെ വിചാരങ്ങളിലേക്കായിരിക്കും.
ശേഷം...,
വിതുമ്പുന്ന മൗനങ്ങളുടെ താഴ്‌വാരത്തിലേക്ക്‌ 
നിദ്രയിലെന്നപോലെ
ഞാനിറങ്ങിപ്പോകും..!
**********************

9 comments:

  1. കവിത അതിശക്തം!

    ReplyDelete
  2. ഇഷ്ടപ്പെട്ടു. നന്നായിരിക്കുന്നു കവിത.
    ആശംസകള്‍

    ReplyDelete
  3. ഇനിയും പിറുപിറുത്തുകൊണ്ടേയിരിക്കൂ..
    ഷീനാമ്മോ... ആശംസകള്‍ ട്ടോ.. :)

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. ഒരു തുണ്ടു നിലാവ്
    പ്രണയനോവും പേറി
    താഴെ പുഴയില്‍ ചാടിമരിച്ചു...!

    വിരഹവേനലിന്നറുതിയില്‍
    ഉടല്‍മുറിഞ്ഞ പുഴ
    പകുതിയില്‍പ്പതറിയൊഴുകി,യൊടുക്കം
    നിലാവിന്റെ നീലച്ചയുടലുമായ്
    അടുക്കുതെറ്റിയ പ്രണയവാക്യങ്ങളുടെ
    പഴകിയ കല്‍പ്പടവിലിരുന്നു
    തേങ്ങുന്നു..! മനോഹരമായ ആഖ്യാനം..നല്ല വരികൾ ..നല്ല നമസ്കാരം

    ReplyDelete
  6. വായന അടയാളപ്പെടുത്തുന്നു

    ReplyDelete
  7. ഇഷ്ടപ്പെട്ടു. നന്നായിരിക്കുന്നു കവിത.
    ആശംസകള്‍

    ReplyDelete
  8. പറയണമെന്നോര്‍ത്തത്
    നിന്നോടായിരുന്നില്ല.
    പക്ഷേ, കേട്ടതു മുഴുവന്‍ നീയായിരുന്നു.
    പറയാതെ വെച്ചതെല്ലാം നീ കേട്ടു .
    എന്നിട്ടും ..
    കേള്‍ക്കാത്തതിനെയും പറയാത്തതിനെയും
    പഴി പറഞ്ഞ്,
    പിണങ്ങിക്കുതിച്ചു നീ പോകുന്നത്
    തിരിഞ്ഞുനോക്കാതെ
    ഞാനിരുന്നു കാണുന്നുണ്ട്.-----------ഏറ്റവും ഇഷ്ടമായ വരികള്‍ ഇതാണ് :)

    ReplyDelete
  9. മഴവില്ലു പൂത്തുനില്‍ക്കുന്ന ആകാശത്തിനു താഴെ, വേപ്പിന്‍ ചില്ല പൂത്തുലഞ്ഞു നില്‍ക്കുന്നു...! നേരും നെറിയും തെറ്റുന്നത് സമൂഹത്തിന്റെ കണ്ണിലെ സദാചാരവിചാ‌രങ്ങളാണെന്നും, ദൈവം അനുഗ്രഹിച്ചു നല്‍കിയ പ്രണയത്തിന്റെ മാസ്മരികത മാത്രമാണ്‌ സത്യം .....!

    ReplyDelete